ഷംസീറും ഉദയനിധിയും വിശ്വാസം വ്രണപ്പെടുത്തി; പൊലീസ് കേസെടുത്തില്ല; കേരള, തമിഴ്‌നാട് ഡി ജി പിമാര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി

വിശ്വാസ സംബന്ധമായ വിവിധ പരാമര്‍ശങ്ങളില്‍ കേരളത്തിലെ സ്പീക്കര്‍ എ എന്‍ ഷംസീറിനും തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനുമെതിരെ നടപടി എടുക്കാത്തതില്‍ പൊലീസ് ചീഫുമാര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. തമിഴ്‌നാട്, കേരള ഡി ജി പിമാര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷക പ്രീതി സിംഗ് മുഖേന പി കെ സി നമ്പ്യാരാണ് സുപ്രിംകോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

സനാതന ധര്‍മത്തെ അപമാനിക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമായ വിഷയത്തില്‍ നടപടി എടുക്കാത്തത് നിയമലംഘനമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ചെന്നൈയില്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മം മലേറിയയും ഡെങ്കിയും സമൂഹത്തില്‍നിന്ന് തുടച്ചു നീക്കണമെന്ന് ഉദയനിധി പറഞ്ഞത്.

ജൂലൈ 21 ന് കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെയും ഗണപതിയെയും ആചാരങ്ങളെയും മിത്തെന്ന് വിളിച്ച് അപമാനിച്ചതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇരുവര്‍ക്കുമെതിരെ അതത് സംസ്ഥാനങ്ങളിലെ പൊലീസ് നടപടികള്‍ എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.