കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ പ്രകടനവും വഴിതടയലും മാത്രം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്ത ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെയാണ് ബന്ദ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഭാരത് ബന്ദില്‍ കേരളത്തില്‍ ജനജീവിതത്തിനു തടസ്സമുണ്ടാകില്ല. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി അറിയിച്ചു.

സംയുക്ത ട്രേഡ് യൂണിയന്‍ വേദിയുടെയും കര്‍ഷക കര്‍ഷകത്തൊഴിലാളി സംയുക്ത വേദിയുടെയും ആഭിമുഖ്യത്തിലാണ് സമരം. രാജ്ഭവന്‍ ഉപരോധം സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് മാനവീയം വീഥിയില്‍നിന്ന് പ്രകടനമാരംഭിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസും ഉപരോധിക്കും.

ബിഎസ്എന്‍എല്ലില്‍ സെക്ടര്‍ പണിമുടക്ക് നടക്കും. ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, തുറമുഖം മേഖലകളില്‍ കേരളത്തില്‍ പണിമുടക്കില്ല. കേന്ദ്ര-സംസ്ഥാന ജീവനക്കാരും പണിമുടക്കില്ലെന്ന് എം വിജയകുമാര്‍, കെ എന്‍ ഗോപിനാഥ്, എന്‍ ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.