രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മില്‍ത്തല്ല്; തന്റെ മകന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റിനെന്ന് അശോക് ഗെലോട്ട്

മകന്റെ പ്രചാരണത്തില്‍ മാത്രമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശ്രദ്ധിച്ചതെന്നും കോണ്‍ഗ്രസിന്റെ കൂട്ട ത്തോല്‍വിക്ക് പിന്നില്‍ ഇതാണ് കാരണമെന്നുമുള്ള അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിര്‍ശനത്തിന് പിന്നാലെ രാജസ്ഥാനിലെ പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്.
തന്റെ മകന്‍ വൈഭവ് ഗെലോട്ടിന്റെ പരാജയത്തിന് പി.സി.സി നേതാവും രാഹുല്‍ ഗാന്ധിയുടെ ടീമിലെ മുതിര്‍ന്ന അംഗവുമായ സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി ഗെലോട്ട് രംഗത്തുവന്നു.

ജോധ്പൂര്‍ ലോക്സഭാ സീറ്റില്‍ വൈഭവ് ഗെലോട്ട് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനാണെന്നാണ് ഗെലോട്ട് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.

അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്പൂര്‍. ജോധ്പൂരില്‍ വലിയ മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്ന് സച്ചിന്‍ പൈലറ്റിന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. “അതുകൊണ്ട് അദ്ദേഹത്തിനാണ് തോല്‍വിയുടെ ഉത്തരവാദിത്വമെന്ന് എനിക്കു തോന്നുന്നു” ഗെലോട്ട് പറഞ്ഞു.

“മുഖ്യമന്ത്രിയ്ക്കാണോ പി.സി.സി അദ്ധ്യക്ഷനാണോ ഉത്തരവാദിത്വമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കൂട്ടുത്തരവാദിത്വമാണെന്നാണ് എന്റെ മറുപടി”യെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച് ആറുമാസത്തിനകമാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുന്നത്. ദേശീയതലത്തില്‍ ബിജെപി കോണ്‍ഗ്രസിന് വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പരസ്പരം കുതികാല്‍ വെട്ടലിലൂടെ പാര്‍ട്ടിക്ക് വന്‍ പ്രതിസന്ധിയുണ്ടാക്കിയത് ഗൗരവത്തോടെയാണ് ഡല്‍ഹി നേതൃത്വം കാണുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുള്ള തമ്മിലടിയില്‍ എങ്ങിനെ ഇടപെടുമെന്നറിയാതെ കുഴങ്ങുകയാണ് നേതൃത്വം.