വില കുറച്ച് എണ്ണ തരാം; മോഹനവാഗ്ദാനവുമായി റഷ്യന്‍ കമ്പനികള്‍, പ്രതികരണമില്ലാതെ ഇന്ത്യ

ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഉപരോധം മൂലം വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് എണ്ണവിലയില്‍ വലിയ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍.

ബ്രെന്റ് ക്രൂഡ് വിലയിലും 25മുതല്‍ 27ശതമാനം വരെ കുറച്ച് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികളുടെ വാഗ്ദാനം. റഷ്യന്‍സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള, ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവുകള്‍ വാഗ്ദാനംചെയ്തത്.

എണ്ണയ്ക്ക് വില ഭീമമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ഈ വാഗ്ദാനം മോഹിപ്പിക്കുന്നതാണ്. എന്നാല്‍, പണം കൈമാറ്റം വെല്ലുവിളിയായതിനാല്‍ ് ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം തന്നെ റഷ്യയുമായി വ്യാപാര ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രതവേണമെന്ന നിലപാടിലാണ് ഇന്ത്യന്‍ ബാങ്കുകള്‍. രൂപ-റൂബിള്‍ ഇടപാടിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമതീരുമാനമായിട്ടില്ല.