രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്ക് സമ്മാനങ്ങളുമായി ട്രെയിനില്‍ കയറി യുവതി. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയത് ബാഗുകളും സമ്മാനങ്ങളും മാത്രം. ട്രെയിനില്‍ നിന്ന് കാണാതായ 29കാരിക്കായി തെരച്ചില്‍ ഊര്‍ജ്ജിതം. മധ്യപ്രദേശിലാണ് സംഭവം. നര്‍മ്മദ എക്‌സ്പ്രസില്‍ വീട്ടിലേക്ക് പുറപ്പെട്ട അര്‍ച്ചന തിവാരി എന്ന 29കാരിയെയാണ് ഓഗസ്റ്റ് 6 മുതല്‍ കാണാതായത്. നര്‍മ്മദ എക്‌സ്പ്രസിലെ ബി 3 കോച്ചില്‍ മൂന്നാം ബര്‍ത്തില്‍ അര്‍ച്ചന ബോര്‍ഡ് ചെയ്തതായി ടിടിയും സഹയാത്രികരും വിശദമാക്കുന്നത്. എന്നാല്‍ മധ്യപ്രദേശിലെ കട്‌നി സൗത്ത് സ്റ്റേഷനില്‍ ഓഗസ്റ്റ് ആറിന് ട്രെയിന്‍ എത്തുമ്പോള്‍ യുവതിയുടെ ബാഗ് മാത്രമായിരുന്നു സീറ്റിലുണ്ടായിരുന്നത്. രക്ഷാബന്ധന്‍ ചടങ്ങിനായുള്ള രാഖികളും കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള സമ്മാനങ്ങളുമാണ് അര്‍ച്ചനയുടെ സീറ്റിലുണ്ടായിരുന്ന ബാഗിലുണ്ടായിരുന്നത്. വീട്ടിലേക്കുള്ള 12 മണിക്കൂര്‍ യാത്രയ്ക്കിടെ അര്‍ച്ചനയ്ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താന്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തെരച്ചില്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ് പൊലീസ്.

മകളെ കാണാതായി രണ്ട് ആഴ്ചകള്‍ക്ക് ശേഷവും മറ്റ് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് അര്‍ച്ചനയുടെ കുടുംബം ആവശ്യപ്പെടുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇന്‍ഡോര്‍ ബെഞ്ചില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് അര്‍ച്ചന. ഇന്‍ഡോറിലെ ഹോസ്റ്റലില്‍ താമസിച്ച് സിവില്‍ ജഡ്ജ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അര്‍ച്ചന. രക്ഷാബന്ധന്‍ ചടങ്ങിന് അഞ്ച് ദിവസം മുന്‍പാണ് അര്‍ച്ചന ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്.

Read more

നര്‍മ്മദ എക്‌സ്പ്രസില്‍ കയറിയ ശേഷം രാത്രി 10.16ഓടെ വീട്ടിലേക്ക് വിളിച്ച് ഭോപ്പാലിന് സമീപത്ത് എത്തിയതായി അര്‍ച്ചന പറഞ്ഞിരുന്നു. ഇതിന് ശേഷം യുവതിയേക്കുറിച്ച് ഒരു വിവരവുമില്ല. പിറ്റേന്ന് പുലര്‍ച്ചെയാണ് ട്രെയിന്‍ കട്‌നി സൗത്ത് സ്റ്റേഷനിലെത്തിയത്. മകളെ കാത്ത് പ്ലാറ്റ്‌ഫോമില്‍ ബന്ധുക്കള്‍ നിന്നെങ്കിലും അര്‍ച്ചന ഇറങ്ങിയില്ല. ഇറ്റരാസി സ്റ്റേഷന് സമീപമാണ് അര്‍ച്ചനയുടെ ഫോണിന്റെ അവസാനമായി ലഭിച്ച ലൊക്കേഷന്‍. തട്ടിക്കൊണ്ട് പോകാനുള്ള സാധ്യതകളും യുവതി സ്വമേധയാ ഇറങ്ങിപ്പോകാനുള്ള സാധ്യകളും അടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്.