മതപരിവര്‍ത്തനത്തിന് ശേഷം ജാതി സംവരണം അവകാശപ്പെടാനാകില്ല'; മദ്രാസ് ഹൈക്കോടതി

മത പരിവര്‍ത്തനത്തിന് ശേഷം മുമ്പ് ലഭിച്ചിരുന്ന ജാതി സംവരണം അവകാശപ്പെടാനാകില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നോക്ക ഹിന്ദു വിഭാഗത്തില്‍നിന്നും ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ വ്യക്തി, ജോലിയില്‍ സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളിക്കൊണ്ടായിരുന്നു കോടതിയുടെ വിധി.

മതപരിവര്‍ത്തനം നടത്തിയാല്‍ മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. മതം മാറിയവരുടെ സംവരണം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ പറഞ്ഞു.

ഹിന്ദു മതത്തില്‍പ്പെട്ട യുവാവ് 2008 ല്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മതപരിവര്‍ത്തനം ഇയാള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുകയും സമുദായ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തിരുന്നു. 2018ല്‍ ഇയാള്‍ തമിഴ്നാട് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷ എഴുതി. എന്നാല്‍ അന്തിമ പട്ടികയില്‍ കയറിയില്ല. വിവരാവകാശ പ്രകാരം തന്നെ പൊതുവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പരാതിക്കാരന് വ്യക്തമായി.

ഇതിനെ ചോദ്യം ചെയ്താണ് ഇയാള്‍ കോടതിയെ സമീപിച്ചത്. തമിഴ്നാട്ടില്‍ ഇസ്ലാം മതത്തെ പിന്നോക്ക വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കൂടാതെ മതപരിവര്‍ത്തനത്തിന് മുമ്പ് താന്‍ പിന്നോക്ക വിഭാഗക്കാരനായിരുന്നെന്നും അതുകൊണ്ട് തനിക്ക് സംവരണത്തിന് അര്‍ഹതയുണ്ടെന്നുമാണ് പരാതിക്കാരന്‍ കോടതിയില്‍ വാദമുന്നയിച്ചത്.