വിഴിഞ്ഞത്ത് വേണ്ടത് സമവായം ; മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ല: തരൂര്‍

മത്സ്യത്തൊഴിലാളികള്‍ വികസനവിരുദ്ധരല്ലെന്ന് ശശി തരൂര്‍. വിഴിഞ്ഞത്ത് വേണ്ടത് സമവായമാണെന്നും പ്രളയത്തില്‍ നമ്മുടെ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരിച്ചെന്ത് ചെയ്തുവെന്ന് നാം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍.

വിഴിഞ്ഞം സമരത്തില്‍ ് നടക്കുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. സിറോ മലബാര്‍ സഭ ആസ്ഥാനമായ എറണാകുളം കാക്കനാട് സെന്റ് മൗണ്ട് തോമസിലെത്തിയാണ് തരൂര്‍ കര്‍ദിനാളിനെ കണ്ടത്. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

ഇന്നലെ ശശി തരൂര്‍ പത്തനംതിട്ട ജില്ലയില്‍ പര്യടനം നടത്തിയിരുന്നു. പന്തളം ക്ഷേത്രദര്‍ശനത്തോടുകൂടിയാണ് ശശി തരൂരിലെ പത്തനംതിട്ടയിലെ പര്യടനം ആരംഭിച്ചത്. പന്തളത്ത് എത്തിയ തരൂരിനെ മുന്‍ ഡി.സി.സി പ്രസിഡന്റ് പി.മോഹന്‍ രാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍ രാജ് ,ദലിത് കോണ്‍ഗ്രസ് നേതാവ് കെ.കെ. ഷാജു , ഡി.സി.സി ജനറല്‍ സെക്രട്ടറി വി.ആര്‍. സോജി തുടങ്ങിയവര്‍ ജില്ലയിലെ വിവിധ പരുപാടികളില്‍ തരൂരിനൊപ്പം മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ പര്യടനം നടത്തുന്നതെന്നാണ് തരൂര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.