കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിനായി ഒറ്റ ബില്ലാണ് കൊണ്ടുവരുന്നത്. ബില്‍ നവംബര്‍ 29 ന് പാര്‍ലമെന്റെില്‍ അവതരിപ്പിക്കും. ഇതുള്‍പ്പടെ 26 ബില്ലുകളാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോള്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്

അതേസമയം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് ലഭിക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. നവംബര്‍ 29 ന് പാര്‍ലമെന്റിലേക്ക് 60 ട്രാക്ടറുകളുടെ റാലി നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 1,000 പ്രതിഷേധക്കാര്‍ പങ്കെടുക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ താങ്ങുവില നിയമപരമായി ഉറപ്പാക്കാനാണ് സാധ്യത. നിയമപരമായ ഉത്തരവായോ, മാര്‍ഗനിര്‍ദ്ദേശമായോ താങ്ങുവിലയില്‍ തീരുമാനം എടുക്കാനുള്ള കാര്യത്തില്‍ കൃഷിമന്ത്രാലയത്തില്‍ ആലോചനകള്‍ നടക്കുകയാണ്. 29 ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ച് രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം റദ്ദാകും.

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നിയമം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയത്. വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, സമരത്തില്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കുക, കര്‍ഷകര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കര്‍ഷകര്‍ ഉന്നയിച്ചട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. ആയിരക്കണക്കിന് കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുകയും നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തതിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ ബില്‍ വരുന്നതോടെ കാര്‍ഷികോല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക ശാക്തീകരണ സംരക്ഷണ ബില്‍, അവശ്യവസ്തു നിയമ ഭേദഗതി ബില്‍ എന്നിവ ഇല്ലാതാകും.