"കിഴക്കൻ പാകിസ്ഥാന്റെ വിമോചനത്തിലേക്ക് നയിച്ച തെറ്റ് ആവർത്തിക്കരുത്...ഫലം നല്ലതാവില്ല": പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

കിഴക്കൻ പാകിസ്ഥാന്റെ വിമോചന (ബംഗ്ലാദേശ് രൂപീകരണം) ത്തിലേക്ക് നയിച്ച ഇന്തോ-പാക് യുദ്ധത്തെ പരാമർശിച്ച്, 1971 ലെ തെറ്റ് പാകിസ്ഥാൻ ആവർത്തിക്കരുതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദീൻദയാൽ ഉപാധ്യായയുടെ 103-ാം ജന്മവാർഷിക പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ പാകിസ്ഥാനോട് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1971- ൽ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 1971- ലെ തെറ്റ് ആവർത്തിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങൾ പാക് അധീന കശ്മീരിൽ(പിഒകെ) നടക്കാൻ പോകുന്നത് എന്തെന്ന് അറിയും.” രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാകിസ്ഥാൻ അധിനിവേശ കശ്മീരിന്റെ നിലനിൽപ്പ് ഞങ്ങൾ അംഗീകരിക്കുന്നില്ല. പാകിസ്ഥാൻ അത് ബലമായി പിടിച്ചടക്കിയതാണ്, അതിനാൽ ഇന്നും ജമ്മു കശ്മീർ നിയമസഭയിൽ 24 സീറ്റുകൾ പിഒകെ-ക്കായി മാറ്റിവെച്ചിട്ടുണ്ട്, ഇതിനപ്പുറം ഞാൻ പറയില്ല, രാജ്‌നാഥ് സിംഗ് പറഞ്ഞു.

Read more

പുൽവാമ ആക്രമണത്തെ തുടർന്ന് അതിർത്തിക്ക് അപ്പുറത്തുള്ള ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കുമ്പോൾ ഇന്ത്യ വളരെ ശ്രദ്ധാപൂർവമാണ് അത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ സൈന്യത്തിനെതിരായ ആക്രമണമോ പാകിസ്ഥാന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയോ ആയിരുന്നില്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.