68,000 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി റിസർവ് ബാങ്ക്; വായ്പ തിരിച്ചടക്കാത്ത 50 പേരിൽ മെഹുൽ ചോക്സിയും

ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ വജ്ര വ്യാപാരി മെഹുൽ ചോക്‌സി ഉൾപ്പെടെ വായ്പ തിരിച്ചടക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയ 50 പേരുടെ 68,607 കോടി രൂപ കടം എഴുതിത്തള്ളി റിസർവ് ബാങ്ക് (ആർബിഐ). റിസർവ് ബാങ്ക് ഇക്കാര്യം സമ്മതിച്ചതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രമുഖ വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ ഫെബ്രുവരി 16 വരെ വായ്പ തിരിച്ചടക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയ 50 പേരുടെ നിലവിലെ വായ്പാ നിലയുടെ വിശദാംശങ്ങൾ തേടി വിവരാവകാശ അന്വേഷണം ഫയൽ ചെയ്തിരുന്നു.

“ധനമന്ത്രി നിർമ്മല സീതാരാമനും മന്ത്രി അനുരാഗ് താക്കൂറും ഫെബ്രുവരി 16- ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പാർലമെന്റിൽ ചോദിച്ച ഈ ചോദ്യത്തിന് മറുപടി നൽകാൻ വിസമ്മതിച്ചിരുന്നു അതുകാരണം ഞാൻ ഈ വിവരാവകാശ രേഖ നൽകി,“ സാകേത് ഗോഖലെ വാർത്ത ഏജൻസി ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

സർക്കാർ ചെയ്യാത്ത കാര്യങ്ങൾ വെളിപ്പെടുത്തി റിസർവ് ബാങ്കിന്റെ കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അഭയ് കുമാർ ശനിയാഴ്ച (ഏപ്രിൽ 24) മറുപടികൾ നൽകി.  പട്ടികയിൽ ഞെട്ടിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.

2019 സെപ്റ്റംബർ 30 വരെ ഈ തുക (68,607 കോടി രൂപ) കുടിശ്ശികയും സാങ്കേതികമായി എഴുതി തള്ളിയതായി റിസർവ് ബാങ്ക് അറിയിച്ചു.

“2015 ഡിസംബർ 16 ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി വായ്പ എടുത്ത വിദേശത്തുള്ളവരെ സംബന്ധിച്ച വിവരങ്ങൾ നൽകാനും റിസർവ് ബാങ്ക് വിസമ്മതിച്ചു, ”ഗോഖലെ പറഞ്ഞു.

ചോക്‌സിയുടെ കുംഭകോണ കേസിൽ ഉള്ള കമ്പനിയായ ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന് 5,492 കോടി രൂപ കുടിശ്ശികയുണ്ട്. ഈ ഗ്രൂപ്പിന്റെ ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡ് എന്നിവ യഥാക്രമം 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു.

ചോക്സി നിലവിൽ ആന്റിഗ്വ ആന്റ് ബാർബഡോസ് ദ്വീപുകളിലെ പൗരനാണ്, അദ്ദേഹത്തിന്റെ അനന്തരവനും ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ മറ്റൊരു വജ്ര വ്യാപാരിയുമായ നിരവ് മോദി ലണ്ടനിലാണ്.

പട്ടികയിൽ രണ്ടാമത്തേത് 4,314 കോടി രൂപയുടെ കുടിശ്ശികയുള്ള ആർ.ഇ.ഐ അഗ്രോ ലിമിറ്റഡാണ്, അതിന്റെ ഡയറക്ടർമാരായ സന്ദീപ് ജുജുൻവാല, സഞ്ജയ് ജുൻജുൻവാല എന്നിവർ ഒരു വർഷത്തിലേറെയായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിന് വിധേയരാണ്.

4,000 കോടി രൂപയുടെ പട്ടികയിൽ അടുത്തത് 4,076 കോടി രൂപ കുടിശ്ശികയുള്ള വജ്ര വ്യാപാരി ജതിൻ മേത്തയുടെ വിൻസോം ഡയമണ്ട്സ് & ജ്വല്ലറിയാണ്. വിവിധ ബാങ്ക് തട്ടിപ്പുകളിലായി സി.ബി.ഐ ഇയാൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

രണ്ടായിരം കോടി രൂപയുടെ വിഭാഗത്തിൽ 2,850 കോടി രൂപ കുടിശ്ശികയുള്ള പ്രശസ്ത കോത്താരി ഗ്രൂപ്പിന്റെ ഭാഗമായ കാൺപൂർ ആസ്ഥാനമായുള്ള റൈറ്റിംഗ് ഇൻസ്ട്രുമെന്റ്സ് ഭീമനായ റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ഉണ്ട്.

കുഡോസ് ചെമി, പഞ്ചാബ് (2,326 കോടി രൂപ), ബാബ രാംദേവ്, ബാൽകൃഷ്ണയുടെ ഗ്രൂപ്പ് കമ്പനിയായ രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇൻഡോർ (2,212 കോടി രൂപ), സൂം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്വാളിയർ (2,012 കോടി രൂപ) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റുള്ളവർ.

ഹരീഷ് ആർ. മേത്തയുടെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫോറെവർ പ്രെഷ്യസ് ജ്വല്ലറി & ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് (1962 കോടി രൂപ), ഇന്ത്യയിൽ നിന്നും കടന്നുകളഞ്ഞ മദ്യവ്യാപാരി വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് ലിമിറ്റഡ് (1,943 കോടി രൂപ) പോലുള്ള 18 കമ്പനികൾ ആയിരം കോടി വിഭാഗത്തിൽ ഉണ്ട്.