രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ദ്ധന; കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഈ മാസം 20 മരണം

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതര്‍ 300 കടന്നു.

കേരളത്തില്‍ ഇന്നലെ മാത്രം 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന ദിനമായിരുന്നു ഇന്നലെ. ഈ മാസം 20 മരണം സ്ഥിരീകരിച്ചു. 2000 ലേറെ പേര്‍ ചികിത്സയിലുണ്ട്. കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ആര്‍സിസി, എംസിസി, ശ്രീചിത്ര, സ്വകാര്യ ആശുപത്രികള്‍ എന്നിവര്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകം കിടക്കകള്‍ മാറ്റിവയ്ക്കണം. ആവശ്യകത മുന്നില്‍ കണ്ട് പരിശോധനാ കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ എന്നിവ സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സജ്ജമായ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ നല്‍കേണ്ടതാണ്. പൂര്‍ത്തിയാക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.