'ഞാന്‍ വീഴാന്‍ തുടങ്ങിയപ്പോഴാണ് രാഹുല്‍ കൈയില്‍ പിടിച്ചത്': പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പൂനം

ഭാരത് ജോഡോ യാത്രയ്ക്കിടെ നടിയും മോഡലുമായ പൂനം കൗറിന്റെ കൈയില്‍ രാഹുല്‍ പിടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപക പരിഹാസങ്ങളും അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി പൂനം കൗര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നടക്കുന്നതിനിടെ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് താന്‍ ഒപ്പമുണ്ടായിരുന്ന രാഹുല്‍ കയ്യില്‍ പിടിച്ചതെന്ന് പൂനം വിശദീകരിച്ചു.

പൂനം കൗറിന്റെ കരം പിടിച്ച് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവച്ചിരുന്നു. ‘മഹാനായ മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന്’ എന്ന വാചകം സഹിതമാണ് ബിജെപി നേതാവ് പ്രീതി ഗാന്ധിയും ഈ ചിത്രം പങ്കുവച്ചു.

‘ഇത് നിങ്ങളെപ്പോലെ ഒരാളെ സംബന്ധിച്ച് ഒട്ടും ആശാസ്യമല്ല. സ്ത്രീശക്തിയെക്കുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത് കേട്ടിരിക്കുമല്ലോ. ഞാന്‍ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചത്’ – പൂനം കുറിച്ചു.

പ്രീതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. ‘പ്രീതി ഗാന്ധിയുടേത് തീര്‍ത്തും വികൃതമായ മനസ്സാ’ണെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദിയും പ്രീതി ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

”ഈ രാജ്യത്തെ ശക്തിപ്പെടുത്താനും മുന്നോട്ടു നയിക്കാനും പുരുഷന്‍മാരോടു തോളോടുതോള്‍ ചേര്‍ന്നും കരം ഗ്രഹിച്ചും സ്ത്രീകള്‍ നടക്കുന്നത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മാത്രം സ്വപ്നത്തിന്റെ പൂര്‍ത്തീകരണമല്ല. ബാബാസാഹിബ് അംബേദ്കറും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുമെല്ലാം ഇന്ത്യയെക്കുറിച്ച് കണ്ട സ്വപ്നം ഇതുതന്നെ.’ – പ്രിയങ്ക ചതുര്‍വേദി കുറിച്ചു.