സുവര്‍ണക്ഷേത്രത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് രാഹുല്‍ ഗാന്ധി; സ്വകാര്യ സന്ദര്‍ശനം സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി

ഗാന്ധി ജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സേവനത്തിനായി തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു രാഹുല്‍ ക്ഷേത്രത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടേത് പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളെ പോലും അറിയിക്കാത്ത സ്വകാര്യ സന്ദര്‍ശനമായിരുന്നു.

കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം ഗുരുഗ്രന്ഥ സാഹിബിന് പട്ട് സമര്‍പ്പിച്ചു. ഭക്തര്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി വൃത്തിയാക്കി. വൈകുന്നേരം ക്ഷേത്രത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും രാഹുല്‍ പങ്കാളിയായി.

സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി നടത്തിയ ക്ഷേത്ര ദര്‍ശനത്തില്‍ വരി നില്‍ക്കാനും രാഹുല്‍ ഗാന്ധി മടിച്ചില്ല. ഭാരത് ജോഡോ യാത്രയ്ക്ക് മുന്‍പായി ജനുവരിയിലും രാഹുല്‍ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റേത് സ്വകാര്യ സന്ദര്‍ശനം ആയതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി ബുദ്ധിമുട്ടിക്കരുതെന്ന് പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിങും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.