രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ലോക്‌സഭാസെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ചുളള വിജ്ഞാപനം ഇപ്പോള്‍ പുറപ്പെടുവിച്ചത്. മോദി സമുദായത്തിനെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയാണ് സൂറത്ത് കോടതിയുടെ ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റിന് കിട്ടിയത്. അതില്‍ സ്പീക്കര്‍ നിയമോപദേശം തേടിയതിന് ശേഷമാണ് രാഹുലിനെ അയോഗ്യനാക്കിയത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും കേരളത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും അയോഗ്യനാക്കിയ വിവരം അറിയിച്ചിട്ടുണ്ട്.
2019 ഏപ്രില്‍ 13നായിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് മോദി എന്ന് പേരുള്ളവരൊക്കെ കള്ളന്‍മാരാണൊയിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണെ് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് സൂറത്ത് കോടതിയില്‍ പരാതി നല്‍കിയത്. നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് മോദി സമുദായത്തെ അപമാനിച്ചുവെന്ന കേസില്‍ കഴമ്പുണ്ടെന്ന് പ്രഖ്യാപിച്ച് കോടതി രണ്ടുവര്‍ഷത്തെ തടവിനും പിഴക്കും രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്.