രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; 2024-ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് യെച്ചൂരി

എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്ച ഉറപ്പാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, പാര്‍ലമെന്റംഗമായിരുന്നാലും അല്ലങ്കിലും തന്റെ പോരാട്ടം അനസ്യുതമായി തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭക്ക് അകത്തായാലും പുറത്തായാലും തനിക്ക് ഒരുപോലെയാണ്. എന്റെ പോരാട്ടം തുടരും. ഈ രാജ്യത്തിന്റെ ജനാധിപത്യ ഘടന നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാവപ്പെട്ട ജനങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍പ്പിക്കുക എന്നതാണ് തന്റെ ദൗത്യം. രാജ്യത്തെ ജനാധിപത്യത്തിന് മേല്‍ ബി ജെ പി സര്‍ക്കാര്‍ കടന്നാക്രമണം നടത്തുകയാണ്.

ജയിലില്‍ അടച്ച് തന്നെ നിശബ്ദനാക്കാനാകില്ല.താന്‍ പറയുന്നത് സത്യം മാത്രമാണ്. മോദിയുടെ ഭയം കാരണമാണ് തന്നെ അയോഗ്യനാക്കിയത്. തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്രമോദി ഭയിക്കുന്നുണ്ട്്. എന്നാല്‍ താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും. അയോഗ്യനാക്കിയ വിഷയത്തില്‍ താന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടും ഒരു മറുപടിയും തന്നില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു.