അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു, പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം, സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മില്‍ അടുത്ത ബന്ധമെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തിലെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി വിദേശയാത്ര ചെയ്യുമ്പോള്‍ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ?

അവിടെ അദാനി കരാറുകള്‍ ഒപ്പിടുന്നത് എങ്ങനെ? എന്റെ പ്രസംഗങ്ങള്‍ ഭൂരിഭാഗവും രേഖകളില്‍ നിന്ന് നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ?. പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും പിന്നില്‍ . സത്യമല്ലാതെ താന്‍ ഒന്നും പറഞ്ഞിട്ടില്ല’, രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കി.

പ്രസംഗങ്ങളില്‍ പറഞ്ഞതിന് തെളിവ് വേണമെന്ന് പാര്‍ലമെന്റ് സെക്രട്ടറി പറഞ്ഞു. എല്ലാം നല്‍കാമെന്ന് താന്‍ മറുപടി നല്‍കിയതായും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അപമാനിക്കുകയാണ്. എന്തുകൊണ്ട് പേര് രാഹുല്‍ നെഹ്റു എന്നായില്ല പകരം രാഹുല്‍ ഗാന്ധി എന്നായി എന്ന് ചോദിച്ചു. ഇന്ത്യയില്‍ പിതാവിന്റെ കുടുംബപേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന് അദ്ദേഹത്തിനറിയാത്തതല്ല.

മോദിയെ താന്‍ ഭയക്കുന്നില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. അദാനിയുടെ വളര്‍ച്ച മാത്രമാണ് എട്ട് വര്‍ഷത്തിനിടയിലെ ‘മോദി മാജിക്’ എന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചിരുന്നു.