പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം; അരിവാൾ, ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകളും പട്ടികയിൽ

നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ പേവിഷബാധ പ്രതിരോധവാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തി. നാഷണൽ ഹെൽത്ത് മിഷന്റെ അവശ്യമരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധവാക്സിനും ഉൾപ്പെടുത്തിയിരിക്കുന്നത്. അരിവാൾരോ​ഗത്തിനും ഹീമോഫീലിയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നായ്ക്കളുടെ കടിയേറ്റവരുടെ നിരക്കിൽ 26.5 ശതമാനം വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോ​ഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022ൽ 2.18 ദശലക്ഷം ആയിരുന്നതിൽ നിന്ന് 2023 ആയപ്പോഴേക്കും 2.75 ദശലക്ഷമാവുകയാണ് ചെയ്തത്.

കൃത്യസമയത്തെ വാക്‌സിനേഷനാണ് പേവിഷബാധ തടയാനുള്ള ഏക പ്രതിവിധി. നായ്ക്കളുടെ കടിയേൽക്കുന്നതിൽ 75 ശതമാനവും തെരുവുനായ്ക്കളിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു. എല്ലാ നായ്ക്കളും കടിക്കുന്നത് വിഷബാധയുണ്ടാക്കുന്നില്ലെങ്കിലും ആക്രമണമേറ്റാലുടൻ പേവിഷബാധ പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നതാണ് നിർദേശം.

ലോകത്തെ പേവിഷബാധയേറ്റുള്ള മരണങ്ങളിൽ 36 ശതമാനവും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പ്രതിവർഷം ഇരുപതിനായിരത്തോളം പേർക്ക് ജീവൻ നഷ്ടമാകുന്നതായും ഡബ്ലിയുഎച്ച്ഒയുടെ കണക്കുകൾ പറയുന്നു. ഇതിൽ അറുപതുശതമാനവും 15 വയസിൽ താഴെയുള്ള കുട്ടികളാണ്. ആൻഡമാൻ ആന്റ് നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയൊഴികെ രാജ്യത്ത് എല്ലായിടത്തുനിന്നും അണുബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

Read more

അതേസമയം അരിവാൾരോ​ഗത്തിനും ഹീമോഫീലിയ്ക്കുമുള്ള മരുന്നുകളും അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചികിത്സയ്ക്കുള്ള മരുന്നുകൾ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ, പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ, ജില്ലാ ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവവഴി ലഭ്യമാക്കും.