ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്ത മകൾ പിടിയിൽ. സോഫ്റ്റ് വെയർ എഞ്ചിനീയറായ ശ്വേതയെയാണ് പോലീസ് പിടികൂടിയത്. പുതുച്ചേരിയിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നും ശ്വേത മൊഴി നൽകി.
ബെംഗളൂരുവിലെ കെ. ആർ. പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിലാണ് സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. പിന്നാലെ ദമ്പതികളുടെ മൂത്ത മകൾ ശ്വേതയും ലിവ് ഇൻ പങ്കാളിയായ കെന്നത്തും ഒളിവിലായിരുന്നു. കെന്നത്തിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
Read more
‘അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എൻറെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയും എൻറെ അവസ്ഥ കണ്ട് വിഷമിക്കുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. എന്റെ അമ്മയുടെ കർശന മനോഭാവം എന്നിൽ വെറുപ്പ് നിറച്ചു’ എന്നാണ് ശ്വേതയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർക്കും നേരെ കത്തി വീശിയത് താനാണെന്ന് ശ്വേത പൊലീസിനോട് പറഞ്ഞു.







