അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

യുക്രൈന്‍ വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപുമായി നരേന്ദ്ര മോദി അലാസ്‌കയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിവരങ്ങള്‍ ആരാഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. നരേന്ദ്ര മോദിയുമായി പുടിന്‍ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. അലാസ്‌കയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് പുടിന്‍ മോദിയുമായി പങ്കുവെച്ചതായാണ് വിവരം.

വിവരങ്ങള്‍ കൈമാറിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു. യുക്രൈനിലെ സംഘര്‍ഷം സമാധാനപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ വ്യക്തവും സ്ഥിരവുമായ നിലപാട് അദ്ദേഹം അടിവരയിട്ടു. നയതന്ത്രത്തെയും ചര്‍ച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.

Read more

പുടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് മോദി പിന്നീട് എക്‌സില്‍ പോസ്റ്റ് ചെയ്തു. അലാസ്‌കയില്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന് സുഹൃത്ത് പുടിനോട് നന്ദിയുണ്ടെന്നും ഉക്രെയ്ന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിനായി ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തില്‍ എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി അറിയിച്ചു. ഇരു നേതാക്കളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തം എങ്ങനെ കൂടുതല്‍ ശക്തിപ്പെടുത്താമെന്നും ചര്‍ച്ച ചെയ്തു. വ്യത്യസ്ത മേഖലകളിലെ സഹകരണം തുടര്‍ന്നും വളരണമെന്ന് ഇരുവരും സമ്മതിച്ചു.