പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യ വ്യാപകമായി തുടരുന്നു; ബംഗാളിൽ 5 ട്രെയിനുകൾക്ക് തീയിട്ടു

കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ പ്രതിഷേധിച്ച ജനങ്ങൾ മുർഷിദാബാദ് ജില്ലയിലെ ലാൽഗോള റെയിൽവേ സ്റ്റേഷനിൽ ഇന്ന് വൈകുന്നേരം അഞ്ച് ഒഴിഞ്ഞ ട്രെയിനുകൾക്ക് തീയിട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കുകയും റെയിൽ സർവീസുകൾ തടസ്സപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇത്. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കർഫ്യൂ ലംഘിച്ച് ആയിരങ്ങൾ തെരുവിലിറങ്ങിയതിനെത്തുടർന്ന് അസമിൽ പൊലീസ് വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ഇന്ന് ഏറെക്കുറെ സമാധാനപരമായി തുടർന്നു, തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു ഹ്രസ്വമായ ഇളവ് വരുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ ഹൗറയിലെ സംക്രയിൽ റെയിൽവേ സ്റ്റേഷനിലും പരിസരത്തും നൂറുകണക്കിന് ആളുകൾ റോഡുകൾ ഉപരോധിക്കുകയും റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന്റെ ഒരു ഭാഗം തീയിടുകയും ചെയ്തു. ഏതാനും കടകൾക്കും ഇവർ തീയിട്ടു, പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മുർഷിദാബാദ് ജില്ലയിലെ പോരദംഗ, ജംഗിപൂർ, ഫറക്ക സ്റ്റേഷനുകൾ, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ബൗറിയ, നൽപൂർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കുകളിൽ പ്രതിഷേധക്കാർ റെയിൽ സർവീസുകൾ തടസ്സപ്പെടുത്തിയതായി വാർത്താ ഏജൻസി ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു. മൂന്ന് സംസ്ഥാന ബസുകൾ ഉൾപ്പെടെ പതിനഞ്ച് ബസുകൾ യാത്രക്കാരെ നിർബന്ധിച്ച് പുറത്താക്കിയതിനെ ശേഷം പ്രതിഷേധക്കാർ തീയിട്ടു.

വടക്കും തെക്കും ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 34 ബംഗ്ലാദേശിന്റെ അതിർത്തിയിലുള്ള മുർഷിദാബാദിൽ തടഞ്ഞു. ജില്ലയിലെ മറ്റ് നിരവധി റോഡുകളും തടഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും സമാധാനത്തിനായി അഭ്യർത്ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.

പശ്ചിമ ബംഗാൾ ഒഴികെയുള്ള മേഖലയിലെ മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി ശാന്തമായിരുന്നു. വിവാദ നിയമത്തിനെതിരെ കടുത്ത പ്രതിഷേധം കണ്ട ഗുവാഹത്തിയിൽ ഭരണകൂടം ഈ ആഴ്ച ആദ്യം നഗരത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ നീക്കി. രാവിലെ ഒൻപത് മുതൽ വൈകുന്നേരം 4 വരെ കർഫ്യൂ ഇളവ് ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു. ഇളവിനെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ പോലീസ് ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സ്കൂളുകളും ഓഫീസുകളും അടച്ചിട്ടു. സമാധാനത്തെ ബാധിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനും വേണ്ടി അസമിലുടനീളമുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഡിസംബർ 16 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

നാഗാലാൻഡിലെ സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്, നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എൻ‌എസ്‌എഫ്) പ്രഖ്യാപിച്ച ആറ് മണിക്കൂർ ബന്ദിനെ തുടർന്ന് മാർക്കറ്റുകൾ അടച്ചുപൂട്ടുകയും വാഹനങ്ങൾ റോഡുകളിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്തു. രാവിലെ ആറുമണിക്ക് ബന്ദ് ആരംഭിച്ച നാഗാ ജനവാസ പ്രദേശങ്ങളിൽ നിന്ന് ഇതുവരെ ഒരു അനിഷ്ഠ് സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത് എളുപ്പമാക്കാൻ ഉദ്ദേശിക്കുന്ന പൗരത്വ (ഭേദഗതി) നിയമം, വിവേചനപരമാണെന്നും തുല്യതയ്ക്കുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു.