രാഷ്ട്രപതി തിരഞ്ഞടുപ്പ്; അഭിപ്രായ ഐക്യത്തിനുള്ള ​ശ്രമം ഊർജ്ജിതമാക്കി ബി.ജെ.പി

വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അഭിപ്രായ ഐക്യത്തിനുള്ള ശ്രമം ശക്തമാക്കി ബിജെപി. പരമോന്നത ഭരണഘടനാ പദവി തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്  ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാർട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എന്നിവരെ ബിജെപി ചുമതലപ്പെടുത്തി. ഇരുവിഭാഗങ്ങളിലുമുള്ള പ്രധാന നേതാക്കളെ ഇരുവരും ഉടൻ കാണുമെന്നാണ് പുറത്തു വരുന്ന വിവരം.

ഇരു മുതിർന്ന നേതാക്കളും പ്രതിപക്ഷ പാർട്ടികളുൾപ്പെടെയുള്ളവയുമായി ചർച്ചകൾ നടത്തും. അതേസമയം എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാർഥിയായാൽ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന് മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് നാനാ പഠോളെ വ്യക്തമാക്കി.

15ന് പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ഡൽഹിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ചിരിക്കുകയാണ്.  മുൻകൂട്ടി നിശ്ചയിച്ച അയോധ്യാ സന്ദർശനത്തെ തുടർന്ന് പാർട്ടി നേതാക്കളുടെ യോഗത്തിൽ ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പങ്കെടുക്കില്ല.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഈ വർഷം ജൂലൈ 24ന് അവസാനിക്കും. ഈ മാസം 15 മുതൽ 29 വരെയാണ് നോമിനേഷനുള്ള സമയം. തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. വോട്ടെണ്ണൽ 21ന്.