കോണ്‍ഗ്രസിനെ വീണ്ടും വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി

കോണ്‍ഗ്രസിനെ വീണ്ടും വിമര്‍ശിച്ച് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രംഗത്ത്. കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെങ്കില്‍ നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവര്‍ നേതൃത്വത്തിലെത്തണം. കോണ്‍ഗ്രസ് കുടുംബവാഴ്ചയില്‍ നിന്ന് പുറത്ത് വരണമെന്നും ശര്‍മ്മിഷ്ഠ കൂട്ടിച്ചേര്‍ത്തു.

2014ലും 2019ലും രാഹുല്‍ ഗാന്ധിയുടെ പരാജയം ദയനീയമായിരുന്നു. ഒരു നേതാവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തുടര്‍ച്ചയായി തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് അതിനെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ മുഖം ആരായിരിക്കണമെന്ന് കോണ്‍ഗ്രസ് ആലോചിക്കണമെന്നും ശര്‍മ്മിഷ്ഠ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധിയെ നിര്‍വചിക്കുക തന്റെ ജോലിയല്ല. ഒരു വ്യക്തിയെയും നിര്‍വചിക്കാന്‍ തനിക്ക് സാധിക്കില്ല. സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും ശക്തമായ സാന്നിധ്യമുണ്ട്. പതിനേഴാമത് ജയ്പൂര്‍ സാഹിത്യോത്സവത്തോടനുബന്ധിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു ശര്‍മ്മിഷ്ഠ.

നേതൃത്വത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളാണ് ഉത്തരം പറയേണ്ടത്. എന്നാല്‍ ഒരു കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ തനിക്ക് ആശങ്കയുണ്ട്. പ്രതിപക്ഷ സഖ്യത്തെ ‘ഇന്ത്യ സഖ്യം’ എന്ന് വിളിക്കാനാണ് തനിക്ക് താത്പര്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രാജ്യത്തിന്റെ പര്യായമാകരുതെന്നും ശര്‍മ്മിഷ്ഠ പറഞ്ഞു.