ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രം, ചായ അടി ഫോട്ടോയുമായി പ്രകാശ് രാജ്; നടനെതിരെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍; എക്‌സില്‍ പൊരിഞ്ഞ പോര്; എടുത്തുടുത്ത് നെറ്റിസണ്‍സ്

രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിച്ച നടന്‍ പ്രകാശ് രാജിനെതിരെ രൂക്ഷ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ ദൗത്യത്തിനെതിരെ തിരിയരുത്. ചന്ദ്രയാന്‍ ഇന്ത്യയുടെ അഭിമാനമാണ്. ഇതിലും രാഷ്ട്രീയം കൂട്ടിക്കുഴക്കരുതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.

പ്രകാശ് രാജ് കഴിഞ്ഞ ദിവസമാണ് ചന്ദ്രയാന്‍ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം എക്‌സില്‍ പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാന്‍ഡറിന്റെ ചന്ദ്രനില്‍നിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. ഇതിനെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിമര്‍ശനം മുറുകിയപ്പോള്‍ കുറച്ചാളുകള്‍ പ്രകാശ് രാജിനെ അനുകൂലിച്ചും എത്തുന്നുണ്ട്.

ചന്ദ്രയാന്‍ 3 ബി.ജി.പിയുടെ മിഷന്‍ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്‌നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലര്‍ കുറിച്ചു.

നിങ്ങള്‍ വല്ലാതെ അധപതിച്ചു പോയി. നമ്മള്‍ ഒരേ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു, ഞാന്‍ ഐ എസ് ആര്‍ ഒ യില്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്, എന്നാണ് പ്രകാശ് രാജിനെ വിമര്‍ശിച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റ്.

ഐഎസ്ആര്‍ഒയെയും ശാസ്ത്രജ്ഞരെയും പരിഹസിക്കുന്ന ട്വീറ്റിനെതിരെ ഐ എസ് ആര്‍ ഒയുടെ ശാസ്ത്രജ്ഞരും ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഒരു വ്യക്തിയോട് വിയോജിപ്പ് കാണിക്കുന്നതും സ്വന്തം രാജ്യത്തോട് നിഷേധാത്മക പുലര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഒരു ഐ എസ് ആര്‍ ഒ ജീവനക്കാരന്‍ ട്വീറ്റ് ചെയ്തു.

”ഒരാളെ വെറുക്കുന്നതും സ്വന്തം രാജ്യത്തെ വെറുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളുടെ ഈ അവസ്ഥ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. ചന്ദ്രയാന്‍ 3 ഐ എസ് ആര്‍ ഒ യുടെ മാത്രം ദൗത്യമാണ്, അതില്‍ ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കുംപങ്കില്ല.

ചന്ദ്രയാന്‍ ഐ എസ് ആര്‍ ഒ യില്‍ നിന്നുള്ളതാണ് അല്ലാതെ ബി ജെ പി യുടെതല്ല എന്നാണ് മറ്റൊരു ജീവനക്കാരന്‍ വിമര്‍ശിച്ചത്. ”ദൗത്യത്തിന്റെ വിജയം ഒരു പാര്‍ട്ടിയുടേതല്ല, അതൊരു രാജ്യത്തിന്റെ വിജയമാണ്. നിങ്ങള്‍ എന്തുകൊണ്ടാണ് ഈ ദൗത്യം പരാജയപ്പെട്ടു കാണാന്‍ ആഗ്രഹിക്കുന്നത്. ബിജെപി ഇപ്പോള്‍ ഭരണത്തിലുള്ള ഒരു പാര്‍ട്ടിയാണ്. ഭരണം എപ്പോള്‍ വേണമെങ്കിലും മാറിമറിയാം, എന്നാല്‍ ഐഎസ്ആര്‍ഒ വര്‍ഷങ്ങളോളം നിലനില്‍ക്കും. അത് രാജ്യത്തിന്റെ അഭിമാനമാണ്. സത്യത്തില്‍ നിങ്ങള്‍ ദേശീയതയേയാണ് മറക്കുന്നത്. ഈ രാഷ്ട്രീയ വിദ്വേഷത്തില്‍ നിന്നും ഐഎസ്ആര്‍ഒയെ മാറ്റി നിര്‍ത്തുകയെന്നും ഐഎസ്ആര്‍ഒ ജീവനക്കാരന്‍ ട്വീറ്റ് ചെയ്തു.