2023ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കും; നടപടികള്‍ വേഗത്തിലാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനത്തിന് വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറിനുമൊപ്പമാണ് ബിഷപ്പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

2023 ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുമെന്നുള്ള ഉറപ്പ് ഉണ്ട്. മാര്‍പാപ്പയെ 2021 ഒക്ടടോബര്‍ 31ന് വത്തിക്കാനില്‍ വെച്ചുകണ്ടപ്പോള്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നുവെന്നും മോസി പറഞ്ഞു. ജി20 ഉച്ചകോടിയുടെ തിരക്കുകള്‍ക്ക് ശേഷം മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള നടപടിക്രമങ്ങള്‍ മേവഗത്തിലാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തന്നെ സമീപിക്കാമെന്നും അടിയന്തര പരിഹാരമുണ്ടാക്കാമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്ല അറിവുണ്ട്. അദ്ദേഹം വളരെ പോസിറ്റീവുമാണ്. 200 വര്‍ഷത്തെ ചരിത്രമുള്ളതാണ് ഇന്ത്യയിലെ ക്രിസ്തീയ സഭ. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകള്‍ രാജ്യനിര്‍മ്മാണത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് അങ്ങോട്ട് പറഞ്ഞപ്പോഴേക്കും പ്രധാനമന്ത്രി ഇങ്ങോട്ട് അതേക്കുറിച്ച് വിശദമായി പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യരംഗം, പാവപ്പെട്ടവരുടെ ഉന്നമനം എന്നീ രംഗങ്ങളില്‍ സഭ വഹിച്ച സംഭാവനകള്‍ വളരെ വലുതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ഒരു രാഷ്ട്രീയ അഭിപ്രായ പ്രകടനമല്ല മോദി നടത്തിയത്. പകരം അദ്ദേഹത്തിന്റേത് വ്യക്തിഗതമായ അഭിപ്രായമായാണ് തോന്നിയത്. ‘ – കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

സമാധാനം ആഗ്രഹിക്കുന്ന ജനതയാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനതയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ക്രിസ്ത്യന്‍ പ്രതിനിധികള്‍ അവര്‍ ശരിക്കും ഇന്ത്യന്‍ പൗരന്മാരാണെന്നും ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.