'പിയൂഷ് ഗോയല്‍ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്യുന്നു... എനിക്ക് പക്ഷപാതമില്ല, ബിജെപി സര്‍ക്കാരുകളുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്' : അഭിജിത്ത് ബാനര്‍ജി

കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ തന്റെ പ്രഫഷണലിസത്തെ ചോദ്യം ചെയ്യുന്നുവെന്ന് സാമ്പത്തിക നോബേല്‍ സമ്മാന ജേതാവും ഇന്ത്യന്‍ വംശജനുമായ അഭിജിത്ത് ബാനര്‍ജി.അഭിജിത്ത് ബാനര്‍ജിയുടെ ചിന്ത പൂര്‍ണ്ണമായി ഇടതുപക്ഷ ചായ്‌വുള്ളതാണ്.അദ്ദേഹം ന്യായ് പദ്ധതിയെ പ്രശംസിച്ചു, എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ ചിന്താഗതിയെ തീര്‍ത്തും നിരസിച്ചു എന്ന്് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന് എന്‍.ഡി.ടി.വിയുടെ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഒരു പ്രത്യേക വരുമാനത്തിന് താഴെയുള്ള ആളുകളുടെ എണ്ണം എന്താണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെപ്പോലെ ബിജെപി സര്‍ക്കാരും ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ അവരോട് സത്യം പറയുമായിരുന്നു. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍, എല്ലാവരുമായും പ്രൊഫഷണലായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് അഭിജിത്ത് ബാനര്‍ജി വ്യക്തമാക്കി.

സാമ്പത്തിക ചിന്തയില്‍ പക്ഷാപാതമുള്ളയാള്‍ അല്ല താനെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു..അതേസമയം ഒരുപാട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപദേശവും നിര്‍ദ്ദേശവും നല്‍കാറുണ്ട്.അവയില്‍ കുൂടുതലും ബി.ജെ.പി സര്‍ക്കാരുകളാണ്. ഗുജറാത്ത് മോഡിയുടെ കീഴിലായിരുന്നപ്പോള്‍ ഞങ്ങള്‍ ഗുജറാത്ത് മലിനീകരണ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു, ഞങ്ങള്‍ക്ക് അത് മികച്ച അനുഭവമായിരുന്നു.ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ പലതും അവര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെത് നിങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ട്. എന്‍എസ്എസ് (നാഷണല്‍ സാമ്പിള്‍ സര്‍വേ) ഡാറ്റ പരിശോധിച്ചാല്‍ ഇന്ത്യയിലെ ശരാശരി ഉപഭോഗം കുറയുകയാണെന്ന് വ്യക്തമാവുമെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു. 2014-15 തിനേക്കാള്‍ ഉപഭോഗം ഇന്ന് കുറവാണ്. ഇത് അഭൂതപൂര്‍വ്വമായ സംഭവമാണെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു.

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം അഭിജിത് ബാനര്‍ജി, ഭാര്യ എസ്ഥര്‍ ഡഫ്‌ലോ, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മൈക്കല്‍ ക്രെമെര്‍ എന്നിവരാണ് പങ്കിട്ടെടുത്തത്.