ഗുജറാത്തിലെ 'ലവ് ജിഹാദ്' വിരുദ്ധ നിയമത്തിലെ വകുപ്പുകൾ പ്രാവർത്തികമല്ലെന്ന് ഹൈക്കോടതി

“ലവ് ജിഹാദ്” തടയുന്നതിനായി കൊണ്ടുവന്ന നിയമത്തിലെ ആറ് വകുപ്പുകൾ അനുവദിക്കാനാകില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി ഇന്ന് ഒരു ഇടക്കാല ഉത്തരവിൽ പറഞ്ഞു. ബലപ്രയോഗത്തിന്റെയോ വഞ്ചനയുടെയോ തെളിവുകൾ ഇല്ലാത്ത മിശ്രവിവാഹങ്ങൾക്ക് നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകില്ല. പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള മിശ്രവിവാഹങ്ങളെ “നിയമവിരുദ്ധമായ മതപരിവർത്തനത്തിനുള്ള വിവാഹങ്ങൾ” എന്ന് വിളിക്കാനാവില്ല എന്നും കോടതി പറഞ്ഞു.

വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും വ്യക്തിപരമായ സ്വയംനിർണയാവകാശവും ലംഘിക്കുന്ന 2021 ലെ ഗുജറാത്ത് മതസ്വാതന്ത്ര്യനിയമ ഭേദഗതി ചോദ്യം ചെയ്ത ഹർജിക്ക് മറുപടി ആയാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

കൂടുതൽ വാദം കേൾക്കുന്നതു വരെ നിയമത്തിന്റെ ആറ് വകുപ്പുകൾ പ്രവർത്തനരഹിതമായിരിക്കും എന്ന് കോടതി പറഞ്ഞു. വഞ്ചനാപരമായ മാർഗ്ഗങ്ങളോ ബലപ്രയോഗമോ ഇല്ലാതെ ഒരു മതത്തിൽ നിന്നുള്ള വ്യക്തി മറ്റൊരു മതത്തിൽ പെട്ടയാളെ വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവർത്തനത്തിനായുള്ള വിവാഹം എന്ന് വിളിക്കാനാവില്ല എന്ന് കോടതി പറഞ്ഞു.

മതപരിവർത്തനത്തിനായി വിവാഹത്തിന് നിർബന്ധിച്ചു എന്ന ആരോപണം നേരിടുന്ന വ്യക്തിക്കാണ് ആരോപണം തെറ്റാണ് എന്ന് തെളിയിക്കാനുള്ള ബാദ്ധ്യത എന്ന് പറയുന്ന 6എ എന്ന വകുപ്പ് ഇടക്കാല ഉത്തരവ് റദ്ദാക്കിയ വകുപ്പുകളിൽ ഉൾപ്പെടുന്നു. തെളിവുകളുടെ ബാദ്ധ്യത പരാതിക്കാരന്റെ മേൽ ആണെന്ന് പറയുന്ന 1872 ലെ ഇന്ത്യൻ തെളിവ് നിയമത്തിന് വിരുദ്ധമായ ഒരു വകുപ്പാണിത്.

അസം, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ബിജെപി ഭരണത്തിലുള്ള നിരവധി സംസ്ഥാനങ്ങൾ സമാനമായ നിയമങ്ങൾ സൃഷ്ടിക്കുകയോ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്തതിന് പിന്നാലെയാണ് ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം ഏപ്രിലിൽ ഭേദഗതി ചെയ്‌തത്‌.