നിത്യാനന്ദയുടെ ആശ്രമത്തിൽ പെൺമക്കളെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി മാതാപിതാക്കൾ

വിവാദ ആൾദൈവം നിത്യാനന്ദയുടെ ആശ്രമത്തിൽ രണ്ട് പെൺമക്കളെ അനധികൃതമായി പിടിച്ചുവെച്ചിരിക്കുകയാണ് എന്നും അവരെ തിരിച്ചു കിട്ടാൻ സഹായിക്കണമെന്നും ദമ്പതികൾ ഗുജറാത്ത് ഹൈക്കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകി.

7 മുതൽ 15 വയസ്സ് വരെ പ്രായമുള്ള തങ്ങളുടെ നാല് പെൺമക്കളെ 2013- ൽ ബെംഗളൂരുവിൽ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചതായി ഹർജിക്കാരായ ജനാർദ്ദന ശർമ്മയും ഭാര്യയും തിങ്കളാഴ്ച കോടതിയെ അറിയിച്ചു.

തങ്ങളുടെ പെൺമക്കളെ ഈ വർഷം നിത്യാനന്ദ ധ്യാൻപീഠത്തിന്റെ മറ്റൊരു ശാഖയായ, അഹമ്മദാബാദിലെ ഡൽഹി പബ്ലിക് സ്കൂളിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്ന യോഗിനി സർവ്വഗപീത്തിലേക്ക് മാറ്റിയതായി അറിഞ്ഞപ്പോൾ അവരെ സന്ദർശിക്കാൻ ശ്രമിച്ചു. എന്നാൽ പെൺമക്കളെ കാണാൻ അനുവദിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ വിസമ്മതിച്ചതായി ഹർജിക്കാർ ആരോപിച്ചു.

പൊലീസിന്റെ സഹായത്തോടെ ദമ്പതികൾ സ്ഥാപനം സന്ദർശിച്ച് അവരുടെ രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെ തിരികെ കൊണ്ടുവന്നു എന്നാൽ മൂത്ത പെൺമക്കളായ ലോപമുദ്ര ജനാർദ്ദന ശർമ്മ (21), നന്ദിത (18) എന്നിവർ മാതാപിതാക്കളോടൊപ്പം പോകാൻ വിസമ്മതിച്ചു.

തങ്ങളുടെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട അധികാരികൾക്കെതിരെ എഫ്‌ഐആർ സമർപ്പിച്ചതായി മാതാപിതാക്കൾ പറഞ്ഞു.

പെൺമക്കളെ “നിയമവിരുദ്ധ തടവിൽ” പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച ദമ്പതികൾ തങ്ങളുടെ പെൺമക്കളെ കോടതിയിൽ ഹാജരാക്കി കൈമാറാൻ പൊലീസിനും ആശ്രമത്തിനും നിർദ്ദേശം നൽകണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. സ്ഥാപനത്തിൽ സൂക്ഷിച്ചിരിക്കുന്ന മറ്റ് പ്രായപൂർത്തിയാകാത്ത കുട്ടികളെ കുറിച്ച് അന്വേഷിക്കാനും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ കർണാടക കോടതി നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗക്കേസിൽ കുറ്റം ചുമത്തിയിരുന്നു.