കളരി ഗുരുക്കള്‍ക്ക് പത്മശ്രീ തിളക്കം

കളരിപ്പയറ്റ് ജനകീയമാക്കിയ ചാവക്കാട് ഉണ്ണി ഗുരുക്കള്‍ക്ക് രാജ്യത്തിന്റെ പത്മശ്രീ ആദരം. 93ാം വയസ്സിലും പുതുതലമുറയ്ക്ക് കേരളത്തിന്റെ തനത് ആയോധനകലയും വൈദ്യവും പകര്‍ന്ന് നല്‍കുന്ന ശങ്കരനാരായണ മേനോന്‍ എന്ന ഉണ്ണി ഗുരുക്കളെ തേടിയാണ് പുരസ്‌കാരം എത്തിയത്. ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിയാശാനും ഗുരുവുമാണ് അദ്ദേഹം. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി അനേകം ശിഷ്യ സമ്പത്തുള്ള കളരിയാണ് അദ്ദേഹത്തിന്റേത്.

മലബാറിലെ വെട്ടത്തുനാട്ടിലെ രാജാവിന്റെ സൈന്യത്തെ നയിച്ചതിന്റെ പാരമ്പര്യം കൈവശമുള്ള മുടവങ്ങാട്ടില്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് അദ്ദേഹം. ചുണ്ടയില്‍ കല്യാണിക്കുട്ടി അമ്മയുടെയും മുടവങ്ങാട്ടില്‍ ശങ്കുണ്ണി പണിക്കരുടെയും മകനായി 1929 ഫെബ്രുവരി 15 ന് ജനിച്ച അദ്ദേഹം ആറാം വയസ്സില്‍ പിതാവില്‍ നിന്ന് കളരിപ്പയറ്റ് അഭ്യസിച്ചു തുടങ്ങി. ”ബഹുമതിക്കായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ഈ പുരസ്‌കാരം എന്റെ ഗുരുക്കന്മാര്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുന്നു’ ശങ്കരനാരായണ മേനോന്‍ പറഞ്ഞു.

1955ല്‍ തിരൂരിനടുത്ത് നിറമരുതൂരില്‍ നിന്നാണ് മുടവങ്ങാട്ടില്‍ കുടുംബാംഗങ്ങള്‍ ചാവക്കാട്ടെത്തിയത്. 1957ല്‍ ചാവക്കാട്ട് ഈ കുടുംബം വല്ലഭട്ട കളരി സ്ഥാപിച്ചു. നിലവില്‍ യു.എസ്, യു.കെ, ഫ്രാന്‍സ് അടക്കം ലോകമെമ്പാടുമുള്ള 30 വല്ലഭട്ട കളരികളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് കളരിപ്പയറ്റ് പഠിക്കുന്നത്.

2019ലെ കേരള ഫോക്ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡും ഉണ്ണി ഗുരുക്കള്‍ക്കായിരുന്നു. സംസ്ഥാന തലത്തില്‍ കളരി സംഘത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചട്ടുണ്ട്. തന്റെ ജീവിതം കളരി പാരമ്പര്യം നിലനിര്‍ത്തി കൊണ്ട് പോകാനായി ചിലവഴിച്ച ഉണ്ണി ഗുരുക്കളെ തേടി നിരവധി ബഹുമതികള്‍ നേരത്തെ എത്തിയിട്ടുണ്ട്.

മലപ്പുറം ഒഴൂര്‍ കോഴിശ്ശേരി പുന്നക്കല്‍ തറവാട്ടിലെ സൗദാമിനിയമ്മയാണ് ഭാര്യ. മക്കള്‍: കൃഷ്ണദാസ് (കേരള കളരിപ്പയറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്), രാജീവ്, ദിനേശന്‍ (കളരിപ്പയറ്റ് അസോസിയേഷന്‍ തൃശൂര്‍ ജില്ല സെക്രട്ടറി), നിര്‍മല.