കാർഷിക നിയമങ്ങൾ റദ്ദാക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ: കേന്ദ്രവുമായുള്ള ചർച്ച പരാജയം

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിൽ നടത്തിയ എട്ടാം റൗണ്ട് ചർച്ചയും കാര്യമായ പുരോഗതി കൈവരിക്കാതെ അവസാനിച്ചു. നിയമങ്ങൾ പഞ്ചാബിനും ഹരിയാനയ്ക്കും മാത്രമല്ല മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ളതാണെന്ന് കേന്ദ്ര മന്ത്രിമാർ പറഞ്ഞു. അതേസമയം, സംസ്ഥാനങ്ങൾ സ്വന്തം നിയമനിർമ്മാണം നടത്തട്ടെ എന്ന് പറഞ്ഞ് കർഷകർ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിന്നു. അടുത്ത റൗണ്ട് ചർച്ച ജനുവരി 15 ന് നടക്കും.

“നിയമങ്ങളെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. കർഷക യൂണിയനുകൾ നിയമങ്ങൾ റദ്ദാക്കുക എന്നതല്ലാതെ മറ്റൊരു ഉപാധി മുന്നോട്ട് വച്ചാൽ അത് പരിഗണിക്കുമെന്ന് സർക്കാർ പറഞ്ഞു. എന്നാൽ മറ്റൊരു ഉപാധിയും അവതരിപ്പിക്കാൻ കഴിയില്ല എന്നാണ് കർഷകർ പറഞ്ഞത്, അതിനാൽ യോഗം അവസാനിച്ചു, അടുത്ത യോഗം ജനുവരി 15 ന് നടത്താൻ തീരുമാനിച്ചു,” കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം, പ്രതിഷേധിക്കുന്ന കർഷകർ നിയമങ്ങളോടുള്ള നിലപാട് കർശനമാക്കി. “ലോ വാപ്സി” ചെയ്താൽ (നിയമം പിൻവലിച്ചാൽ) മാത്രമേ കർഷകർ ഘർ വാപ്സി (വീട്ടിലേക്ക് തിരികെ പോകൽ) നടത്തുള്ളൂവെന്ന് ഒരു കർഷക നേതാവ് യോഗത്തിൽ പറഞ്ഞു. വിവിധ സുപ്രീം കോടതി ഉത്തരവുകൾ കൃഷിയെ സംസ്ഥാന വിഷയമായി പ്രഖ്യാപിച്ചതിനാൽ കാർഷിക കാര്യങ്ങളിൽ കേന്ദ്രം ഇടപെടരുതെന്ന് മറ്റൊരു കർഷക നേതാവ് ചൂണ്ടിക്കാട്ടി.

“ഇത്രയും ദിവസമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നാൽ സർക്കാർ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ, ഞങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകുക, വെറുതെ എല്ലാവരുടെയും സമയം പാഴാക്കുന്നത് എന്തിനാണ്,” ഒരു കർഷക പ്രതിനിധി പറഞ്ഞതായി പി.ടിഐ റിപ്പോർട്ട് ചെയ്തു.

യോഗത്തിൽ, ചില കർഷക പ്രതിനിധികൾ “ഞങ്ങൾ ജയിക്കും അല്ലെങ്കിൽ മരിക്കും” എന്ന സന്ദേശമുള്ള പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു.

സർക്കാർ ഈ നിയമങ്ങൾ ഒരിക്കലും റദ്ദാക്കില്ലെന്ന് കർഷക യൂണിയനോട് പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി (എ.ഐ.കെ.എസ്.സി.സി) അംഗം കവിത കുറുഗന്തി പറഞ്ഞു.

2020 സെപ്റ്റംബറിൽ നിയമനിർമ്മാണം നടത്തിയ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം പ്രക്ഷോഭങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രതിഷേധിക്കുന്ന കർഷകർ.

40 ഓളം കർഷക നേതാക്കളാണ് പ്രതിഷേധക്കാരുടെ പക്ഷത്തെ ചർച്ചയിൽ പ്രതിനിധീകരിച്ചതെന്ന് കൃഷി മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ കൂടാതെ റെയിൽ‌വേ, വാണിജ്യ, ഭക്ഷ്യമന്ത്രി പീയൂഷ് ഗോയൽ, പഞ്ചാബ് എം.പിയായ വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും സർക്കാരിനെ പ്രതിനിധീകരിച്ചു.