ഓപ്പറേഷൻ 'സിന്ദൂർ' ഇന്ത്യയുടെ ന്യൂ നോർമൽ; നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടി, അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ പാരമ്പര്യം; പ്രധാനമന്ത്രി

ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ് ഇന്ത്യൻ സൈന്യം നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകൾ കഴിഞ്ഞാലും സൈനിക ചരിത്രത്തിൽ ഈ സേവനം സ്‌മരിക്കപ്പെടുമെന്നും നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ മണ്ണിൽ കയറി വേട്ടയാടിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ സൈനികരെയും അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. അധർമത്തിനെതിരെ പോരാടുന്നത് നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഓപ്പറേഷൻ ‘സിന്ദൂർ’ ഇന്ത്യയുടെ ന്യൂ നോർമൽ ആണെന്നും വ്യക്തമാക്കി.  ഇന്ത്യക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ മഹാവിനാശമായിരിക്കും പാകിസ്ഥാന് ഫലമെന്ന് മോദി പറഞ്ഞു. ഇനി കുറച്ച് കാലം പാകിസ്ഥാന് സമാധാനമായി ഉറങ്ങാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും ഇന്ത്യക്ക് മുന്നിൽ ഒന്നും അല്ലാതായെന്നും നരേന്ദ്രമോദി പറഞ്ഞു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ലക്ഷ്‌മണരേഖ എന്താണെന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു. അതേസമയം രാജ്യം മൂന്ന് തീരുമാനങ്ങൾ എടുത്തു കഴിഞ്ഞെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇനി ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കും എന്നതാണ് ഒന്നാമത്തെ തീരുമാനമെന്ന് മോദി പറഞ്ഞു. ആണവ ഭീഷണി വച്ച് പൊറുപ്പിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ സംരക്ഷിക്കുന്ന സർക്കാരിനെയും ഭീകരരെയും വേർതിരിച്ച് കാണില്ലെന്നും പറഞ്ഞു.

Read more