ഒമൈക്രോണ്‍: രാജ്യം ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കണമെന്ന് എയിംസ് മേധാവി

ഒമൈക്രോണിനെ നേരിടാന്‍ ഇന്ത്യ സജ്ജമായിരിക്കണമെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേറിയ അറിയിച്ചു. യുകെയില്‍ അതിവേഗമാണ് ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നത്. ലോകമെമ്പാടുമുള്ള ഒമൈക്രോണ്‍ പടന്നു പിടിക്കല്‍ ഇന്ത്യ നിരീക്ഷിക്കണമെന്നും, ഏത് സാഹചര്യവും നേരിടാന്‍ തയ്യാറടുക്കണമെന്നും ഗുലേറിയ പറഞ്ഞു.

യുകെയിലേത് പോലെ സാഹചര്യങ്ങള്‍ മോശമാവില്ലെന്ന് പ്രതീക്ഷിക്കാം. അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഒമൈക്രോണിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും, രോഗം കൂടുതലുള്ള മേഖലയിലും ജാഗ്രത പാലിക്കാനും, കൃത്യമായ നിരീക്ഷണം തുടരാനും ഗുലേറിയ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പുതിയ വൈറസ് വകഭേദത്തിന് 30 ലധികം മ്യൂട്ടേഷന്‍ സംഭവിച്ചട്ടുണ്ട്. അതിന് വാക്‌സിന്‍ പ്രതിരോധത്തെയും മറികടക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് അറിയുന്നത്. അതിനാന്‍ ഇന്ത്യയിലടക്കം നല്‍കപ്പെടുന്ന വാക്‌സിനുകളുടെ ഫലപ്രാപ്തി വിമര്‍ശനാത്മകമായി വിലയിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടണിലെ ഒമൈക്രോണ്‍ കേസുകളില്‍ കുതിച്ചുചാട്ടം വരാനിരിക്കുന്ന ഒരു വലിയ തരംഗത്തിനുള്ള മുന്നറിയിപ്പ് ആയേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടോ മൂന്നോ ദിവസത്തില്‍ തന്നെ ഒമൈക്രോണ്‍ അണുബാധകളുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്ന ഒരു വകഭേദമായി മാറിയേക്കാമെന്നും യുകെ അധികൃതര്‍ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ ആറ് പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 151 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഒമൈക്രൊണ്‍ കേസുകള്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര (54), ഡല്‍ഹി (22), രാജസ്ഥാന്‍ (17), കര്‍ണാടക (14), തെലങ്കാന (20), ഗുജറാത്ത് (9), കേരളം (11), ആന്ധ്രപ്രദേശ് (1), ചണ്ഡിഗഡ് (1), തമിഴ്‌നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നിങ്ങനെയാണ് കണക്കുകള്‍.