രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു; രോഗബാധിതര്‍ 1,270 ആയി

രാജ്യത്തെ ഒമൈക്രോണ്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധന. രോഗബാധിതരുടെ എണ്ണം 1,270 ആയി വര്‍ദ്ധിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയിലാണ്. 450 കേസുകളാണ് അവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമൈക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്‌. 320 കേസുകളാണ് ഡല്‍ഹിയില്‍. ബിഹാറില്‍ ഇന്ന് ആദ്യത്തെ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് കേസുകളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 16,764 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 91,361 കേസുകളാണ് സജീവമായിട്ടുള്ളത്. 24 മണിക്കൂറിനിടെ 220 മരണവുമുണ്ടായി. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ തുറന്ന സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും പരിപാടികളില്‍ 50 പേര്‍ മാത്രമെ പങ്കെടുക്കാവൂ എന്ന മുന്നറിയിപ്പ് നല്‍കി. ഗോവയില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Read more

ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാത്രി നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. രാത്രി 10 പുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. രാത്രി 10 മണിക്ക് ശേഷം പുതുവത്സര ആഘോഷങ്ങളോ ആള്‍ക്കൂട്ടമോ അനുവദിക്കില്ല. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍,  എന്നിവയ്ക്ക രാത്രി 10 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. ആരാധനാലയങ്ങള്‍ക്കും തിയേറ്ററുകള്‍ക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ഇന്ന മുതല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ശബരിമല, ശിവഗിരി തീര്‍ത്ഥാടകരെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.