മോദി നിങ്ങളുടെയല്ല, അംബാനിയുടെയും നിരവ് മോദിയുടെയും കാവല്‍ക്കാരന്‍; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍തൂക്കം നേടി രാഹുല്‍ ഗാന്ധി; 'ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

ഏപ്രില്‍-മെയ് മാസങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ചൗക്കിദാര്‍ എന്ന് പേരു മാറ്റി പ്രചാരണത്തിനിറങ്ങിയ നരേന്ദ്ര മോദിയുള്‍പ്പടെയുള്ളവരെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി വോട്ടെടുപ്പിന് മുമ്പുള്ള പ്രചാരണം ബിജെപിയെ പരമാവധി പ്രതിരോധത്തിലാക്കിയാണ് നടത്തുന്നത്.

മോദി രാജ്യത്തെ സാധാരണക്കാരുടെ കാവല്‍ക്കാരനല്ല. മറിച്ച്, കോര്‍പ്പറേറ്റ് ഭീമനായ റിലയന്‍സ് കമ്പനി ഉടമ മുകേഷ് അംബാനിയുടെയും കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് മുങ്ങി ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന നിരവ് മോദിയുള്‍പ്പടെയുള്ളവരുടെ കാവല്‍ക്കാരനാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞാനും കാവല്‍ക്കാരനാണ് എന്നാണ് മോദി പറയുന്നത്. എന്നാല്‍, ആരുടെ കാവല്‍ക്കാരന്‍ എന്ന് അദ്ദേഹം പറയുന്നില്ല. ഏതെങ്കിലും കര്‍ഷകരുടെ വീട്ടില്‍ ഈ പറഞ്ഞ കാവല്‍ക്കാരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ. തൊഴിലില്ലാതിരിക്കുന്ന ഏതെങ്കിലും യുവാക്കളുടെ വീട്ടില്‍ നിങ്ങള്‍ ഈ ചൗക്കിദാറിനെ കണ്ടിട്ടുണ്ടോ. എന്നാല്‍, മുകേഷ് അംബാനിയുടെ വീട്ടില്‍ ഈ കാവല്‍ക്കാരുടെ വരിയാണ്. രാഹുല്‍ വിമര്‍ശിച്ചു.

ബിജെപിയെ വെട്ടിലാക്കിയ കോണ്‍ഗ്രസിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് മോദിയടക്കമുള്ള പ്രമുഖ ബിജെപി നേതാക്കള്‍ ഞാനും കാവല്‍ക്കാരനാണ് (മേം ഭി ചൗക്കിദാര്‍) എന്ന പ്രചാരണ പരസ്യവുമായി രംഗത്തു വന്നത്.

അതേസമയം, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നുള്ള പ്രഖ്യാപനം ദാരിദ്ര്യത്തിനെതിരേയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരുമാസം 6000 രൂപ മുതല്‍ 12,000 രൂപ വരെ പ്രതിമാസ വരുമാനം ഉറപ്പു വരുത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന്റെ അവസാനഘട്ടം എന്നാണ് ഇതിനെ രാഹുല്‍ വിശേഷിപ്പിച്ചിരുന്നത്. പാവപ്പെട്ടവര്‍ക്ക് 72,000 രൂപ വീതം വാര്‍ഷിക വരുമാനം ലഭ്യമാകുന്ന വിധത്തിലാണ് പദ്ധതിയെന്നും അഞ്ചു കോടി കുടുംബങ്ങള്‍ക്കും 25 കോടി വ്യക്തികള്‍ക്കും നേരിട്ട് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.