ഒബാമയുടെ പുസ്തകത്തിൽ എവിടെയും നരേന്ദ്രമോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല: ശശി തരൂർ

യു.എസ് മുൻ പ്രസിഡന്റ് ബാരക് ഒബാമ എഴുതിയ എ പ്രോമിസ്‌ഡ് ലാൻഡ് എന്ന പുസ്തകത്തിലെ ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തുവെന്നും 902 പേജുള്ള പുസ്തകത്തിൽ എവിടെയും നരേന്ദ്രമോദിയെ കുറിച്ച് പറയുന്നേയില്ലെന്നും ശശി തരൂർ എം.പി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ വളരെ നന്നായി പുസ്തകത്തിൽ പ്രശംസിച്ചിട്ടുണ്ട് എന്നും ശശി തരൂർ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒബാമയുടെ രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകള്‍ നിറഞ്ഞ “എ പ്രോമിസ്ഡ് ലാന്‍ഡ്” എന്ന പുസ്തകത്തിൽ രാഹുല്‍ ഗാന്ധിയെ കുറിച്ച് പരാമർശമുണ്ട്. പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെ എന്നാണ് രാഹുലിനെ കുറിച്ച് ഒബാമ പുസ്തകത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒബാമയുടെ ഈ പരാമർശം ബി.ജെ.പി അനുയായികൾ രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ കുറിപ്പ്.

ശശി തരൂരിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ബാരക് ഒബാമ എഴുതിയ A promised land എന്ന പുസ്തകം അഡ്വാൻസ്ഡ് കോപ്പി ആയി എനിക്ക് കിട്ടി. അത് മുഴുവൻ വായിച്ചു നോക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയെക്കുറിച്ച് പറഞ്ഞയിടങ്ങൾ മുഴുവൻ വായിച്ചു തീർത്തു. ഒരു കാര്യം: കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജിൽ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ല.

ഡോക്ടർ മൻമോഹൻ സിംഗിനെ വളരെ നന്നായി ആ പുസ്തകത്തിൽ പ്രശംസിച്ചിട്ടുണ്ട് “ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും സത്യസന്ധനായ” “തികച്ചും അസാധാരണമായ മാന്യതയുള്ള ഒരു വ്യക്തിത്വം” വിദേശ നയങ്ങളിൽ വളരെ ശ്രദ്ധാലുവായ അദ്ദേഹത്തോടൊപ്പം “തികച്ചും ഊഷ്മളമായ, ഉത്പാദകമായ സൗഹൃദം ആസ്വദിച്ചു” എന്നെല്ലാം അദ്ദേഹം ഡോക്ടർ മൻമോഹൻ സിംഗിനെക്കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഗണനയും ബഹുമാനവും ആ വാചകങ്ങളിലുടനീളം നിഴലിച്ചിട്ടുണ്ട്. “എല്ലാറ്റിലുമുപരി, ഇന്ത്യയെക്കുറിച്ചുള്ള എന്റെ കൗതുകം മഹാത്മാഗാന്ധിയിൽ തുടങ്ങുന്നു. ലിങ്കൺ, മാർട്ടിൻ ലൂഥർ കിംഗ്, മണ്ടേല എന്നിവരോടൊപ്പം ഗാന്ധിയും എന്റെ ചിന്തകളെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ, അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് ഇന്ത്യയിലുള്ള അക്രമ പരമ്പരകളും, ജനങ്ങളുടെ അത്യാർത്തിയും, അഴിമതിയും, സങ്കുചിത ദേശീയതയും, വർഗീയതയും, സാമുദായിക അസഹിഷ്ണുതയുമാണ്.

Read more

വളർച്ചാ നിരക്കിൽ പ്രശ്നം വരുമ്പോഴും, കണക്കുകളിൽ മാറ്റം വരുമ്പോഴും, ഒരു ആകർഷണീയനായ നേതാവ് ഉയർന്ന് വരുമ്പോഴും, അവർ ജനങ്ങളുടെ വികാരം കൊണ്ടും ഭയം കൊണ്ടും നീരസം കൊണ്ടും കളിക്കാൻ കാത്തിരിക്കുന്നവരാണ്. ഇത്തരം ഒരു സന്ദർഭത്തിൽ ഒരു മഹാത്മാഗാന്ധി അവർക്കിടയിലില്ലാതെ പോയി.
ഇത്തരം പ്രതിഫലനങ്ങളെല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലെ ഒരു വാചകം വെച്ച് കൊണ്ട് സംഘികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ മാനസികാവസ്ഥ സത്യത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ഒബാമ മടങ്ങി വന്ന് മൻമോഹൻ സിംഗിന് ശേഷമുള്ള ഇന്ത്യയുടെ അവസ്ഥ പ്രതിപാദിക്കുന്ന ഒരു രണ്ടാം വോള്യം വായിച്ചാലുള്ള അവരുടെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുന്നതല്ല.