'ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ഥിയല്ല ഞാന്‍, ബോളിവുഡില്‍ നിന്ന് വന്നത് കൊണ്ട് എനിക്ക് തലച്ചോറില്ലെന്ന് കരുതിയോ?; വിമര്‍ശകരുടെ വായടപ്പിച്ച് ഊര്‍മ്മിള

ബോളിവുഡില്‍ നിന്ന് വന്ന സ്ഥാനാര്‍ഥിയാണ് കരുതി തനിക്ക് തലച്ചോറില്ലെന്ന് ആരും കരുതേണ്ടെന്ന് ബോളിവുഡ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മാതോംട്കര്‍. ട്രോളിയാല്‍ കരയുന്ന സ്ഥാനാര്‍ഥിയല്ല താനെന്നും ഓര്‍മ്മിപ്പിച്ചാണ് മുംബൈ നോര്‍ത്തിലെ സ്ഥാനാര്‍ത്ഥിയായ ഉര്‍മ്മിള വിമര്‍ശകരുടെ വായടപ്പിച്ചത്.

“ഞാന്‍ ഇവിടെ വന്നിരിക്കുന്നത് കരയാന്‍ വേണ്ടിയല്ല. പ്രത്യേകിച്ചും എന്നെ ട്രോളുന്നതിന്റേയും വിമര്‍ശിക്കുന്നതിന്റേയും പേരില്‍. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതുകൊണ്ട് എനിക്ക് തലച്ചോറില്ലെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബോളിവുഡിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍”- ഊര്‍മ്മിള പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നതെന്നും ട്രോളുകള്‍ കൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്നും ഊര്‍മ്മിള വ്യക്തമാക്കി. അന്ധേരിയിലെ യൂത്ത് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പാട്ടീദര്‍ നേതാവ് ഹര്‍ദിക് പട്ടേലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ഊര്‍മ്മിളയ്‌ക്കെതിരെ വ്യാപകമായി ട്രോളുകള്‍ പ്രചരിച്ചിരുന്നു.