'പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്'; പരാജയത്തില്‍ ദുഃഖമില്ല, പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരുമെന്ന് ആര്‍ജെഡി

പരാജയത്തില്‍ ദുഃഖമില്ലെന്നും പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണെന്നും ഒടുക്കമില്ലാത്ത ആ യാത്ര തുടരുമെന്നും ആര്‍ജെഡി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ആര്‍ജെഡിയുടെ ആദ്യപ്രതികരണം സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിലൂടെയായിരുന്നു. 2020ല്‍ ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആര്‍ജെഡി 25 സീറ്റിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ വോട്ടെടുപ്പ് ദിവസം കഴിഞ്ഞിട്ടാണ് പാര്‍ട്ടിയുടെ പ്രതികരണം.

പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതില്‍ ഉയര്‍ച്ച താഴ്ചകള്‍ ഒഴിവാക്കാനാവില്ല. പരാജയത്തില്‍ ദുഃഖമില്ല, വിജയത്തില്‍ അഹങ്കാരവുമില്ല. ആര്‍ജെഡി പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ്. അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നത് തുടരും.

സാധാരണക്കാരുടെ പാര്‍ട്ടിയാണ് ആര്‍ജെഡിയെന്നും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് തുടരുമെന്നുമാണ് ആര്‍ജെഡി കുറിപ്പില്‍ വ്യക്തമാക്കിയത്. 25 സീറ്റിലേക്ക് ആര്‍ജെഡി കൂപ്പുകുത്തിയത് പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. 2010-ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി 89 സീറ്റിലും ജെഡിയു 85 സീറ്റലും എല്‍ജെപി 19 സീറ്റിലും വിജയിച്ച തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നത്.

Read more

ആകെ വോട്ടര്‍ പട്ടികയിലുള്ളതിലും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തുവെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ ഡേറ്റയടക്കം വലിയ സംശയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറിലെ ഫൈനല്‍ റോളായി അതായത് വോട്ടര്‍പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം പ്രഖ്യാപിച്ചത് 7.42 കോടി വോട്ടര്‍മാരെന്നായിരുന്നു. എന്നാല്‍ പോളിങ് കഴിഞ്ഞു പുറത്ത് വന്ന കണക്കുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ 7.45 കോടിയെന്നാണ് കമ്മീഷന്‍ പറഞ്ഞത്. രണ്ടു കണക്കുകള്‍ തമ്മിലുള്ള ഈ വ്യത്യാസം ആരേയും ഞെട്ടിക്കുന്നതാണെന്ന് മാത്രമല്ല 66.91% പോളിങ് മാത്രമാണ് ബിഹാറില്‍ നടന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖ പറയുന്നു. അതായത് ഏകദേശം 4.97 കോടി വോട്ട് മാത്രമാണ് പോള്‍ ചെയ്തത്. എന്നാല്‍ രേഖകളില്‍ 7.45 കോടി വോട്ടുകള്‍ ആയെന്ന് പറയുന്ന കമ്മീഷന്റെ വോട്ടര്‍ ലിസ്റ്റില്‍ 7.42 കോടി വോട്ടര്‍മാര്‍ മാത്രമേയുള്ളു.