'സ്ഫോടനവുമായി ബന്ധമില്ല, അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രം'; അൽ ഫലാഹ് സർവകലാശാല

രാജ്യത്തെ ഞെട്ടിച്ച ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമില്ലെന്ന് അൽ ഫലാഹ് സർവകലാശാല. സ്ഫോടനത്തിൽ സർവകലാശാലയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സർവകലാശാല പ്രസ്താവനയിലൂടെ അറിയിച്ചു. അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും പ്രസ്താവനയിൽ പറയുന്നു.

ആരോപണങ്ങളിൽ പറയുന്ന തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പരിശീലനത്തിന് മാത്രമാണ് സർവ്വകലാശാല ലാബുകൾ ഉപയോഗിക്കുന്നത്. അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്നും അൽ ഫല സർവ്വകലാശാല അറിയിച്ചു.

അതേസമയം ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിൽ പൊലീസ് പരിശോധന തുടരുകയാണ്. ഇതുവരെ 70 പേരെയാണ് ചോദ്യം ചെയ്തത്. ആശുപത്രിയിലെ മറ്റ് ആർക്കെങ്കിലും ഇവരുടെ ഭീകര പ്രവർത്തനവുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. അതിനിടെ സംഘവുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്ന് സർവകലാശാല ക്യാമ്പസിനുള്ളിലെ പള്ളി ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read more