ടീസ്റ്റയുടെ കുടുംബത്തിന് 'ന്യൂസ് ക്ലിക്ക്' നല്‍കിയത് 40 ലക്ഷം; പരഞ്‌ജോയിക്ക് 70ലക്ഷം; സിപിഎം ഐടി സെല്‍ അംഗത്തിന് 97.32ലക്ഷം; പ്രകാശ് കാരാട്ടിന്റെ മെയില്‍ പരിശോധിക്കാന്‍ ഇഡി

ഡിജിറ്റല്‍ മാധ്യമമായ ന്യൂസ് ക്ലിക്കിന് വിദേശ സഹായം ലഭിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഇ മെയില്‍ വഴി നടത്തിയ ആശയവിനിമയം പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി.

അതേസമയം, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ കുടുംബാംഗങ്ങള്‍ക്ക് 40 ലക്ഷം രൂപയും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പരഞ്‌ജോയ് ഗുഹ താക്കുര്‍ത്തയ്ക്ക് 72 ലക്ഷം രൂപയും ന്യൂസ് ക്ലിക്കിന്റെ അക്കൗണ്ടിലൂടെ പണം കൈമാറി പരിശോധിക്കുമെന്ന് ഇഡി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപയും സിപിഎം ഐടി സെല്‍ അംഗവും ന്യൂസ് ക്ലിക്കിന്റെ ഓഹരി പങ്കാളിയുമായ ബപ്പാദിത്യ സിന്‍ഹയ്ക്ക് 97.32 ലക്ഷം രൂപയും ന്യൂസ് ക്ലിക്ക് അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ട്.

ഇന്ത്യയില്‍ ചൈനീസ് അനുകൂല വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് സിംഘം. ചൈനീസ് അനുകൂല പ്രചാരണത്തിനായി ‘ന്യൂസ് ക്ലിക്ക്’ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് സിംഘം പണം നല്‍കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണമാണ് സിപിഎമ്മിന്റെ പിബി അംഗത്തിലേക്കും നീളുന്നത്.

2021 ജനുവരിയില്‍ കാരാട്ട് ഇയാള്‍ക്ക് ഇ മെയിലില്‍ അയച്ചിട്ടുണ്ടെന്നാണ് ഇഡി പറയുന്നത്. കാരാട്ടും സിംഘവും തമ്മില്‍ ഇ മെയിലില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ഇഡി ശേഖരിക്കുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാണ് പ്രകാശ് കാരാട്ടിനെ ഇഡി ചോദ്യം ചെയ്‌തേക്കും.

എന്നാല്‍, ബിജെപിയുടെ വര്‍ഗീയ അജണ്ടയെ നിരന്തരം നേരിടുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണു കേന്ദ്രം നടത്തുന്നതെന്നായിരുന്നു സിപിഎം പറയുന്നത്.