നവജാത ശിശു മരിച്ചെന്ന് വിധി എഴുതി ഡോക്ടര്‍മാര്‍; സംസ്‌കാരത്തിന് തൊട്ടുമുമ്പ് പെട്ടി തുറന്നപ്പോള്‍ പിഞ്ചുകുഞ്ഞ് ശ്വാസമെടുക്കുന്നു!

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ പിഞ്ചുകുഞ്ഞിന് സംസ്‌കാരത്തിന് തൊട്ടു മുന്‍പ് പുതുജീവന്‍. ഡല്‍ഹിയിലാണ് സംഭവം. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍എന്‍ജെപി) ആശുപത്രിയിലാണ് നവജാത ശിശു മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. തുടര്‍ന്ന് കുഞ്ഞിനെ പെട്ടിയിലാക്കി വീട്ടുകാര്‍ക്ക് കൈമാറി.

എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ പെണ്‍കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടി തുറന്നപ്പോള്‍ പെണ്‍കുട്ടി ശ്വാസമെടുക്കുന്നതായി കണ്ടെത്തുകയായിരുന്നു.

എന്നാല്‍, കുഞ്ഞിനെ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും വെന്റിലേറ്റര്‍ സഹായം നിഷേധിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.

എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.