ഇന്ത്യയില്‍ പുതിയ ഒമിക്രോണ്‍ വകഭേഭം സ്ഥിരീകരിച്ചു; പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. പൂനെയിലാണ് BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം.

നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.

പുതിയ കോവിഡ് വകഭേദം വളരെ വ്യാപന ശേഷിയുള്ളത്, എല്ലാവരും മാസ്‌ക് ധരിക്കണം, കരുതല്‍ ഡോസ് എടുക്കണം: ആരോഗ്യമന്ത്രി

പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.