കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം; അടിയന്തര യോഗം ചേര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യമന്ത്രി പങ്കജ് സിങ്

സൗത്ത് ഇന്ത്യയിലെ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും കോവഡ് കേസുകളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി വിശകലനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം അവലോകനയോഗം ചേര്‍ന്നു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും ഗുരുതരമല്ലെന്നും രോഗബാധിതര്‍ വീടുകളില്‍തന്നെ പരിചരണത്തിലാണെന്നും യോഗം വിലയിരുത്തി.

നിലവിലെ സാഹചര്യത്തില്‍ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മേയ് 19 വരെ ഇന്ത്യയില്‍ 257 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
. മൂന്നുവര്‍ഷത്തിന് ശേഷമാണ് ഒറ്റയടിക്ക് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതലെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പങ്കജ് സിങ് അറിയിച്ചു.

അതേസമയം, ഈ വര്‍ഷം കര്‍ണാടകയില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ശ്വാസതടസവും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ മൂലവും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 85കാരനാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥരീകരിച്ചത്.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ കര്‍ണാടകയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ 35 പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 32 പേര്‍ക്ക് ബംഗളൂരുവിലാണ്. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും എല്ലാ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ കേസുകള്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു മാസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകള്‍ സ്റ്റോക്ക് ചെയ്യാന്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏകദേശം 5,000 ആര്‍ടിപിസിആര്‍ കിറ്റുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.