പിറന്നത് ചാപിള്ളയെന്ന് ആശുപത്രി, സംസ്കരിക്കാൻ പാക്കറ്റിലാക്കി കുടുംബത്തിന് നൽകി; സംസ്ക്കാര ചടങ്ങുകൾക്കൊടുവിൽ കരഞ്ഞുകൊണ്ട് കുഞ്ഞ് ജീവിതത്തിലേക്ക്

മരിച്ചെന്ന് ആശുപത്രി പറഞ്ഞ നവജാത ശിശു സംസ്കരിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപ് കരഞ്ഞു. ചാപിള്ളയാണെന്നു ആശുപത്രി സ്ഥിരീകരിച്ചതിന് പിന്നാലെ, സംസ്ക്കാര ചടങ്ങുകൾക്ക് ഒടുവിലാണ് ഉറ്റവരെ ആനന്ദ കണ്ണീരിലാഴ്ത്തി കരഞ്ഞുകൊണ്ട് കുഞ്ഞ് ജീവിതത്തിലേക്ക് പ്രവേശിച്ചത്. അസമിലെ സിൽചറിലെ സ്വകാര്യ ആശുപത്രിയിലാണ് ആറാം മാസത്തിൽ ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞ് അത്ഭുത നിമിഷങ്ങളിലൂടെ തിരിച്ചുവന്നത്.

6 മാസം ഗർഭിണിയായ യുവതിയെ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. സ്ഥിതി ഗുരുതരമാണെന്നും കുഞ്ഞിനെയോ അമ്മയേയോ ഒരാളെ മാത്രമേ രക്ഷിക്കാൻ സാധിക്കുവെന്ന് ഡോക്ടാർമാർ പറഞ്ഞതായി പിതാവ് രത്തൻ ദാസ് പറയുന്നു. തുടർന്ന് പ്രസവം നടത്തി അമ്മയെ രക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടു. പിന്നാലെ കുഞ്ഞ് ചാപിള്ളയാണെന്ന് പറഞ്ഞ് ഡോക്ടർമാർ പാക്കറ്റിലാക്കി സംസ്കരിക്കാൻ കുടുംബത്തിന് വിട്ടുനൽകി.

കുടുംബം നടത്തിയ സംസ്കാര ചടങ്ങുകൾക്ക് ഒടുവിൽ ആചാരത്തിന്റെ ഭാഗമായി പാക്കറ്റ് തുറന്നപ്പോൾ കുഞ്ഞ് പെട്ടന്ന് കരയുകയായിരുന്നു. ഉടൻ കുടുംബാംഗങ്ങൾ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലേക്കോടി. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുഞ്ഞുള്ളത്. ആശുപത്രിക്കെതിരെ ചികിത്സാ ചിലവിന് കുടുംബം പരാതി നൽകി. സംഭവത്തിൽ ഗ്രാമവാസികൾ പ്രതിഷേധിച്ചു.