നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാല് സംസ്ഥാനങ്ങളില്‍ ബിജെപി തലപ്പത്ത് അഴിച്ചുപണി; കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹി അധ്യക്ഷന്‍, ഹരിയാനയില്‍ അര്‍ച്ചന ഗുപ്ത

ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ വ്യാഴാഴ്ച നാല് സംസ്ഥാനങ്ങളിലെ സംഘടനാ തലപ്പത്തെ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ ബിജെപ പുതിയ സംസ്ഥാന പ്രസിഡന്റുമാരെ നിയമിച്ചു. നാല് സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വത്തില്‍ അഴിച്ചുപണി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ്. പുതിയ അധ്യക്ഷന്മാരെ നിയമിച്ച് സംഘടനാ സംവിധാനത്തില്‍ വിപുലമായ അഴിച്ചുപണിയാണ് ബിജെപി ടത്തിയിരിക്കുന്നത്.

ഡല്‍ഹി ബിജെപി അധ്യക്ഷനായി കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ നിയമിച്ചിരിക്കുന്നത്. വീരേന്ദ്ര സച്ച്‌ദേവയ്ക്ക് പകരമാണ് മല്‍ഹോത്രയ്ക്ക് ഈ ചുമതല നല്‍കിയിരിക്കുന്നത്. ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയെയും പഞ്ചാബില്‍ സര്‍ദാര്‍ കേവല്‍ സിങ് ദില്ലണെയും പുതിയ സംസ്ഥാന അധ്യക്ഷന്മാരായി പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ ബിജെപി എംഎല്‍എയായ അഭിഷേക് ദേബ്‌റോയിയാണ് പുതിയ അധ്യക്ഷനായി നിയമിതനായത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് ഈ പുതിയ നിയമനങ്ങള്‍ക്ക് ഉടനടി പ്രാബല്യമുണ്ടാകും.

ഈ നിയമനത്തിന് മുമ്പ്, അര്‍ച്ചന ഗുപ്ത ഹരിയാനയിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മുമ്പ് പാനിപ്പത്ത് ജില്ലയിലെ ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, കൂടാതെ പാനിപ്പത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

Read more

സംഘടനയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കും സാധ്യതയുണ്ട്. പ്രത്യേകിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷനാകുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ പുന:സംഘടനയും വൈകില്ല.