പട്ടേലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ നെഹ്‌റു ആഗ്രഹിച്ചിരുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി; അല്ലെന്ന് തെളിയിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ

1947- ൽ തന്റെ ആദ്യ മന്ത്രിസഭയിൽ സർദാർ പട്ടേലിനെ ജവഹർലാൽ നെഹ്‌റു ആഗ്രഹിച്ചിരുന്നില്ലെന്ന് വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യൻ ജയ്‌ശങ്കർ പറഞ്ഞതിനെച്ചൊല്ലി ട്വിറ്ററിൽ വാക്ക് പോര്. നെഹ്‌റു തന്റെ മന്ത്രിമാരുടെ ആദ്യ പട്ടികയിൽ വല്ലഭായ് പട്ടേലിനെ ഒഴിവാക്കിയിരുന്നു എന്ന് പ്രശസ്ത സിവിൽ സർവീസുകാരനും മലയാളിയുമായ വി പി മേനോന്റെ ജീവചരിത്രത്തിൽ നിന്ന് താൻ മനസ്സിലാക്കിയതായി ജയ്ശങ്കർ പറഞ്ഞു.

“നാരായണി ബസു എഴുതിയ വി.പി മേനോന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. പട്ടേലിന്റെ മേനോനും നെഹ്റുവിന്റെ മേനോനും തമ്മിൽ വലിയ അന്തരമുണ്ട്. ഒരു ചരിത്രപുരുഷന് കാത്തിരുന്ന നീതി ലഭിച്ചു,” മന്ത്രി ട്വീറ്റ് ചെയ്തു.

“1947- ൽ നെഹ്‌റു പട്ടേലിനെ മന്ത്രിസഭയിൽ വേണ്ടെന്നും പ്രാഥമിക മന്ത്രിസഭാ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പുസ്തകത്തിൽ നിന്ന് മനസ്സിലാക്കി. വളരെ ചർച്ചയാവേണ്ട ഒരു വിഷയം. ഈ വെളിപ്പെടുത്തലിൽ രചയിതാവ് നിലകൊള്ളുന്നുവെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ”കേന്ദ്രമന്ത്രി പറഞ്ഞു. സർദാർ പട്ടേൽ മരിച്ചപ്പോൾ അദ്ദേഹത്തിനെ കുറിച്ചുള്ള ഓർമ്മകൾ ഇല്ലതാക്കാനായി ബോധപൂർവമായ പ്രചാരണം ആരംഭിച്ചിരുന്നതായും വി.പി മേനോനെ ഉദ്ധരിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്രമന്ത്രിയുടെ കുറിപ്പിനോട് പ്രതികരിച്ചവരിൽ പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹയും ഉൾപ്പെടുന്നു. കേന്ദ്ര മന്ത്രി പറഞ്ഞതിനെ കെട്ടുകഥ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

“പ്രൊഫസർ ശ്രീനാഥ് രാഘവൻ ദി പ്രിന്റിൽ സമഗ്രമായി പൊളിച്ചടുക്കിയ ഒരു മിഥ്യയാണിത്. കൂടാതെ, ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്തവരെ കുറിച്ചുള്ള വ്യാജവാർത്തകളും, ശത്രുതയുണ്ടായിരുന്നെന്ന തെറ്റായ പ്രചാരണവും വിദേശകാര്യ മന്ത്രിയുടെ ജോലിയല്ല. അദ്ദേഹം ഇത് ബിജെപിയുടെ ഐടി സെല്ലിന് വിട്ടുകൊടുക്കണം, ”രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

താമസിയാതെ, ജയ്ശങ്കർ രാമചന്ദ്ര ഗുഹയുടെ പരിഹാസത്തോട് പ്രതികരിച്ചു. “ചില വിദേശകാര്യ മന്ത്രിമാർ പുസ്തകങ്ങൾ വായിക്കാറുണ്ട്. ചില പ്രൊഫസർമാർക്കും ഇത് ഒരു നല്ല ശീലമാക്കാം. അങ്ങനെയാണെങ്കിൽ, ഞാൻ ഇന്നലെ പുറത്തിറക്കിയ പുസ്തകം ശക്തമായി ശിപാർശ ചെയ്യുന്നു,” വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

“സർ, നിങ്ങൾക്ക് ജെഎൻയുവിൽ നിന്ന് പിഎച്ച്ഡി ഉള്ളതിനാൽ എന്നെക്കാൾ കൂടുതൽ പുസ്തകങ്ങൾ നിങ്ങൾ വായിച്ചിരിക്കണം. നെഹ്‌റുവിന്റെയും പട്ടേലിന്റെയും പ്രസിദ്ധീകരിച്ച കത്തിടപാടുകൾ അവയിലുണ്ടായിരിക്കണം. പട്ടേലിനെ തന്റെ ആദ്യത്തെ മന്ത്രിസഭയുടെ ഏറ്റവും ശക്തമായ സ്തംഭമായി നെഹ്‌റു എങ്ങനെ ആഗ്രഹിച്ചുവെന്ന് രേഖപ്പെടുത്തുന്ന ആ പുസ്തകങ്ങൾ വീണ്ടും പരിശോധിക്കുക.” രാമചന്ദ്ര ഗുഹ തിരിച്ചടിച്ചു.

തന്റെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ചുകൊണ്ട് ജവഹർലാൽ നെഹ്‌റു പട്ടേലിന് എഴുതിയ ഒരു കത്തിലൂടെ ചരിത്രകാരൻ മറുപടി നൽകി.

“സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ മന്ത്രിസഭയിൽ ചേരാൻ നെഹ്‌റു പട്ടേലിനെ ക്ഷണിക്കുന്ന ഓഗസ്റ്റ് 1- ലെ കത്തിൽ അദ്ദേഹത്തെ ആ മന്ത്രിസഭയുടെ ഏറ്റവും ശക്തമായ സ്തംഭം എന്ന് വിളിക്കുന്നു. ആരെങ്കിലും ഇത് ജയ്ശങ്കറിനെ കാണിക്കാമോ, ”രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാവ് ശശി തരൂറും ചർച്ചയിൽ പങ്കെടുത്ത് ട്വീറ്റ് ചെയ്തു: “ജയ്, എന്റെ സംസ്ഥാനത്ത് നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനായ വി.പി മേനോനോട് എനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ട്, പക്ഷേ മനുഷ്യന്റെ ഓർമ്മകൾക്ക് പിഴവ് സംഭവിച്ചേക്കാം.” അദ്ദേഹം കുറിച്ചു.