ജനക്കൂട്ടം നോക്കി നില്‍ക്കെ വൈദ്യുതി ജീവനക്കാരന്റെ കരണത്തടിച്ച് മന്ത്രി സഹോദരന്‍; റോഡ് കുത്തിപ്പൊളിച്ചതിനാണ് തല്ലിയതെന്ന് വിശദീകരണം

ജനക്കൂട്ടം നോക്കി നില്‍ക്കെ സ്വകാര്യ പവര്‍ കമ്പനിയിലെ കരാര്‍ ജീവനക്കരന്റെ കരണത്തടിച്ച് നേതാവ്. എന്‍.സി.പി നേതാവും മന്ത്രിയുടെ സഹോദരനും മുംബൈ കൗണ്‍സിലറുമായ കപ്ടന്‍ മാലിക്കാണ് ആളുകള്‍ നോക്കി നില്‍ക്കെ ഇയാളുടെ മുഖത്തടിച്ചത്. പൊതുജനത്തിന്റെ താത്പര്യപ്രകാരമാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്ന് മാലിക്ക് പറഞ്ഞു. മന്ത്രി നവാബ് മാലിക്കിന്റെ സഹോദരനാണ് ക്യാപ്ടന്‍ മാലിക്.

കൗണ്‍സിലര്‍ക്കെതിരെ പ്രതിപക്ഷവും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

അനുമതിയില്ലാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെങ്കില്‍ കമ്പനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും ജീവനക്കാരെ തല്ലാന്‍ കൗണ്‍സിലര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും ബിജെപി നേതാവ് ക്രിത് സൊമയ ചോദിച്ചു.

അനാവശ്യമായി, അനുമതിയില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാര്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തല്ലിയതെന്നുമാണ് കൗണ്‍സിലറുടെ വാദം. അനുമതിയില്ലാതെയാണ് കമ്പനി റോഡ് കുത്തിപ്പൊളിച്ചതെന്ന് കോര്‍പറേഷനും വിശദീകരിച്ചു.