ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിനും സാങ്കേതിക കുതിപ്പിനും കാരണം മൻ‌മോഹൻ സിംഗും ചിദംബരവും: ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

പി.വി നരസിംഹറാവു, ഡോ. മൻ‌മോഹൻ സിംഗ്, മോണ്ടെക് സിംഗ് അലുവാലിയ, പി. ചിദംബരം തുടങ്ങിയവർ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ നാല് ശില്പികളായിരുന്നു എന്ന് ഇൻഫോസിസിന്റെ സഹസ്ഥാപകനായ എൻ.ആർ നാരായണ മൂർത്തി. 45 വർഷത്തിനുള്ളിൽ സാധിക്കാഞ്ഞത് അവർ ഒരാഴ്ചകൊണ്ട് ചെയ്തു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

സെന്റ് സേവ്യേഴ്സ് കോളേജിൽ കഴിഞ്ഞ ദിവസം നടന്ന നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇൻഫോസിസിന്റെ സഹസ്ഥാപകനായ നാരായണ മൂർത്തി. നമ്മളിൽ ഭൂരിഭാഗവും സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം നിസ്സാരമായാണ് കാണുന്നത്. നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ആയിരിക്കാം ഒരു പക്ഷെ നിങ്ങൾ ഇത് വായിക്കുന്നത്. എന്നാൽ 80 കളുടെ തുടക്കത്തിൽ താൻ കമ്പനി ആരംഭിക്കുമ്പോൾ സാങ്കേതിക കുതിപ്പ് ഇനിയും നടന്നിട്ടില്ലായിരുന്നു എന്ന് നാരായണമൂർത്തി പറഞ്ഞു.

അക്കാലത്ത് ആശയവിനിമയ മന്ത്രിയായിരുന്ന സി.എം സ്റ്റീഫനെക്കുറിച്ചുള്ള ഒരു കഥ ഞാൻ ഓർക്കുന്നു. ആരോ അദ്ദേഹത്തിന്റെ അടുത്ത് പോയി ടെലിഫോണുകൾ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാൽ അവരുടെ മേശയിൽ ഒരു ടെലിഫോൺ ഉണ്ടല്ലോ അതിൽ സന്തുഷ്ടരായിരിക്കണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു, കാരണം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ടെലിഫോൺ പോലും പ്രവർത്തിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്, നാരായണമൂർത്തി പറഞ്ഞു.

ടെലികമ്മ്യൂണിക്കേഷന് പുറമെ, മൂർത്തിക്കും വളർന്നുവരുന്ന കമ്പനിയ്ക്കും ആശങ്കയുണ്ടാക്കുന്ന മറ്റൊരു വലിയ മേഖലയായിരുന്നു യാത്ര. അക്കാലത്ത് ഒരു ലക്ഷം ഡോളർ വിലമതിക്കുന്ന കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് ലഭിക്കാൻ ഡൽഹിയിലേക്ക് 50 ഓളം സന്ദർശനങ്ങളും, മൂന്ന് വർഷവും എടുക്കും. അക്കാലത്തെ ഓരോ സന്ദർശനത്തിനും ഏകദേശം 2000 ഡോളർ ചിലവാകും, കാരണം അന്ന് ഒരു ഡോളറിന് 6.2 രൂപയായിരുന്നു നിരക്ക്. ഒരു ലക്ഷം ഡോളർ വിലവരുന്ന കമ്പ്യൂട്ടർ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പായി തന്നെ വിമാനയാത്രയുടെ ഉയർന്ന വില (ട്രെയിൻ എടുക്കാൻ വളരെയധികം സമയമെടുക്കും) ഒരു ലക്ഷം ഡോളർ ചിലവഴിച്ചിരിക്കും, മൂർത്തി ചടങ്ങിൽ പറഞ്ഞു.

വിദേശത്തേക്ക് പോകുന്നതും എളുപ്പമല്ല. വിദേശത്തേക്ക് പോകാൻ റിസർവ് ബാങ്കിന് അപേക്ഷിക്കേണ്ടതുണ്ട് അതുകഴിഞ്ഞ് 3 ആഴ്ച കാത്തിരിപ്പിന് ശേഷം ചിലപ്പോൾ നിങ്ങൾക്ക് നല്ല മറുപടി ലഭിച്ചേക്കാം. സർക്കാർ തലത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഈ ബുദ്ധിമുട്ട് മനസ്സിലാവില്ല, കാരണം അവർ വിദേശ യാത്രക്കായി മറ്റ് മാർഗ്ഗങ്ങളാണ് ഉപയോഗിച്ചിരുന്നത് മാത്രമല്ല അവർക്ക് അത് എളുപ്പവുമായിരുന്നു. എന്നാൽ പി‌.വി നരസിംഹറാവു, ഡോ. മൻ‌മോഹൻ സിംഗ്, മോണ്ടെക് സിംഗ് അലുവാലിയ, പി. ചിദംബരം എന്നിവരുടെ വരവോട് കൂടെ കാര്യങ്ങളിൽ മാറ്റം വന്നു, നാരായണ മൂർത്തി കൂട്ടിച്ചേർത്തു.