മഹാരാഷ്ട്ര ദളിത് കലാപം: ജിഗ്നേഷ് മേവാനിക്ക് മുബൈയില്‍ വിലക്ക്

ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലശാല വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പങ്കെടുക്കേണ്ടിയിരുന്ന, ദേശീയതലത്തിലെ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പരിപാടി മുംബൈ പോലീസ് റദ്ദ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലുണ്ടായ ദളിത് കലാപത്തിന്റെ തലേദിവസം മേവാനിയും ഉമര്‍ ഖാലിദും പ്രകോപനപരമായി പ്രസംഗിച്ചു എന്ന പേരില്‍ പരാതി ലഭിച്ചിരുന്നുവെന്ന ന്യായത്തിലാണ് പരിപാടി റദ്ദ് ചെയ്തത്.

ജിഗ്നേഷ് മേവാനിയേയും ഉമര്‍ ഖാലിദിനെയുമാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്.നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടിയാണിത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നു പരിപാടി റദ്ദ് ചെയ്തുവെന്നു- ഛത്ര ഭാരതിയുടെ വൈസ് പ്രസിഡണ്ടും പരിപാടിയുടെ സംഘാടകനുമായ സാഗര്‍ ബലേറോ പറയുന്നു.

ഐപിസി സെക്ഷന്‍ 149 പ്രകാരം ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്.
ഈ സെക്ഷന്‍ പ്രകാരം അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ല. പരിപാടി റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പരിപാടിയില്‍ പങ്കെടുക്കാന്‍ 100ഓളം വിദ്യാര്‍ത്ഥികളാണ് എത്തിയത്.

പ്രകോപനപരമായി പ്രസംഗിച്ചതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയെന്നാണ് വിവരം. ഭീമ കോരേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികദിനാഘോഷത്തിനായി പൂനെയില്‍ എത്തിയ ദളിത് സംഘടന പ്രവര്‍ത്തകരെയാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 1818ല്‍ മേല്‍ജാതിക്കാര്‍ക്കെതിരേ ദളിതുകള്‍ നേടിയ യുദ്ധ വിജയത്തിന്റെ അനുസ്മരണമാണിത്.  ഡിസംബര്‍ 31 ന് മേവാനിയും ഉമര്‍ ഖാലിദും നടത്തിയ പ്രസംഗം പ്രകോപനമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പരാതി.