ഒരു വയസുകാരൻ വിശന്ന് കരഞ്ഞപ്പോൾ വായിലൊഴിച്ചത് മദ്യം; പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അമ്മയും കാമുകനും ചേർന്ന്

തമിഴ്നാട്ടിൽ പിഞ്ചു കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിശന്ന് കരഞ്ഞ കുട്ടിയുടെ വായിൽ മദ്യമൊഴിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇരയുമൻതുറ സ്വദേശി ചീനുവിന്റെ മകൻ അരിസ്റ്റോ ബ്യൂലൻ ആണ് കൊല്ലപ്പെട്ടത്.

കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരൂന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുട്ടിയുടെ അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈൻ (32) എന്നിവർ പൊലീസ് പിടിയിലായി.

മത്സ്യത്തൊഴിലാളിയായ ചീനുവിന്‍റെ ഭാര്യയാണ് പ്രബിഷ. ഇവർക്ക് രണ്ടു മക്കളായിരുന്നു. ചീനുവും പ്രബിഷയും തമ്മിൽ വഴക്കുകൾ പതിവായിരുന്നു. അതിനിടെ പ്രബിഷ പ്രദേശവാസിയായ മുഹമ്മദ്‌ സദാം ഹുസൈനുമായിപ്രണയത്തിലായി. ഭർത്താവുമായി വഴക്കിട്ട പ്രബിഷ ഇളയമകൻ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബീഷ മുഹമ്മദ്‌ സദാം ഹുസൈനൊപ്പം നാടുവിട്ടു.

ഒരിക്കൽ പ്രബിഷയും മുഹമ്മദ്‌ സദാം ഹുസൈനും രാത്രിയിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന സമയത്താണ് കൊലപാതകം നടത്തിയത്. ഉറങ്ങി കിടന്നിരുന്ന കു‍ഞ്ഞ് എഴുനേറ്റു വിശന്ന് കരഞ്ഞതോടെ മദ്യലഹരിയിലായിരുന്ന മുഹമ്മദ് സദാം ഹുസൈൻ കുട്ടിയുടെ വായിലേക്ക് മദ്യം ഒഴിച്ചു കൊടുത്തു. ഇതോടെ കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി. ഇതു കേട്ട് ദേഷ്യം സഹിക്കാതെ മുഹമ്മദ് സദാം ഹുസൈൻ കുട്ടിയുടെ കഴുത്ത് ഞെരിക്കുകയും തലയിൽ അടിക്കുകയും ചെയ്തു.

അടിയേറ്റ് ബോധം പോയ കുട്ടിയെ പിന്നീട് നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുൻപ് തന്നെ കുഞ്ഞ് മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം പിറ്റേ ദിവസം ഇൻക്വസ്റ്റ് നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

കുട്ടിയെ ഒരു മണിക്കൂർ നേരം ക്രൂരമായി മർദിച്ചുവെന്നും മദ്യം നൽകിയിരുന്നുവെന്നും ഡോക്ടർ റിപ്പോർട്ട് ചെയ്തു. ഉതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.