ഭഗവാന്‍ കി ഇച്ഛ ! 133 പേര്‍ മരിച്ച മോര്‍ബി തൂക്കുപാല ദുരന്തം, കോടതിയില്‍ കമ്പനിയുടെ് വിചിത്ര നിലപാട്

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം നദിയിലേക്ക് തകര്‍ന്നുവീണ് 133 പേര്‍ മരണപ്പെട്ട ദാരുണ സംഭവത്തില്‍ വിചിത്ര നിലപാടുമായി നിര്‍മ്മാണ കമ്പനി. ‘ഇത് ദൈവഹിതമായിരുന്നു (ഭഗവാന്‍ കി ഇച്ഛ!) അതിനാല്‍ ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി എന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ഒറെവ കമ്പനിയുടെ മാനേജര്‍മാരിലൊരാളായ ദീപക് പരേഖ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പറഞ്ഞത്.

കോടതിയില്‍ നിര്‍മ്മാണ കമ്പനിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത്. പാലത്തിന്റെ നവീകരണ വേളയില്‍ കേടായ കേബിളുകള്‍ മാറ്റിയിട്ടില്ലെന്നും, അലൂമിനിയം ബേസ് തടിയില്‍ സ്ഥാപിച്ചതാണ് തകര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മോര്‍ബി പാലം തകര്‍ന്ന കേസിലെ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായതിനെതിരെ മോര്‍ബി ആന്‍ഡ് രാജ്കോട്ട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. 2022ലാണ് ഗുജറാത്തിലെ മോര്‍ബി മുനിസിപ്പല്‍ കോര്‍പ്പറേഷനും അജന്ത ഒറെവ കമ്പനിയും തമ്മില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിക്കും തുടര്‍ന്ന് 15 വര്‍ഷം പ്രവര്‍ത്തിപ്പിക്കാനുമുള്ള കരാറില്‍ ഒപ്പുവച്ചത്.

2037 വരെയാണ് ഒറെവ കമ്പനിക്ക് പാലത്തിന്റെ മേല്‍നോട്ട ചുമതല.