കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും; ക്ഷണം പങ്കുവച്ച് നരേന്ദ്ര മോദി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കാനഡയില്‍ സംഘടിപ്പിക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഖാലിസ്ഥാന്‍ ഭീകരവാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായതിനെ തുടര്‍ന്ന് ജി 7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജസ്റ്റിന്‍ ട്രൂഡോ മാറി മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള ഉച്ചകോടിയില്‍ മോദിക്ക് ക്ഷണമുണ്ടാകുമോയെന്നതില്‍ അഭ്യൂഹമുയര്‍ന്നിരുന്നു.

എന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മാര്‍ക്ക് കാര്‍ണി ക്ഷണിച്ച വിവരം മോദി ഔദ്യോഗിക എക്സ് അക്കൗണ്ട് മുഖേന വെളിപ്പെടുത്തുകയായിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി വിളിച്ചെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചെന്നും മോദി കുറിച്ചു. കനാനാസ്‌കിസില്‍ 15 മുതല്‍ 17 വരെ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയും അറിയിച്ചു.

Read more

ഖാലിസ്ഥാന്‍ വിഷയത്തില്‍ കാനഡയുമായി നല്ല ബന്ധത്തിലല്ല ഇന്ത്യ, മോദിയുടെ കാനഡ സന്ദര്‍ശനം അതിനാല്‍ തന്നെ നിര്‍ണായകമാകും. പരസ്പര ബഹുമാനത്തിലും സഹകരണത്തിലും പുതിയ വീര്യത്തോടെ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി ഇന്നലെ ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ഖാലിസ്ഥാന്‍ ഭീകരരുടെ കൈമാറ്റം തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.